ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തെ നിശിതമായി വിമർശിച്ചു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
16 November 2020

ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തെ നിശിതമായി വിമർശിച്ചു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ തകര്‍ക്കുക എന്ന ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധികുന്നി ല്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും പമ്പാ സ്‌നാനം അടക്കം ആചാരങ്ങള്‍ പാലിക്കാന്‍ അനുവാദമില്ലെങ്കില്‍, ഭവനം സന്നിധാനമെന്ന് സങ്കല്‍പ്പിച്ച് ആരാധന നടത്തണമെന്നും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ പന്തളം കൊട്ടാരത്തില്‍ നടന്ന അയ്യപ്പ മഹാ സമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ദേവസ്വം മന്ത്രിയുടെ വിമർശനം, അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്ന് അറിയില്ല. കാരണം ഇത് തീര്‍ഥാടകരുടെ കേന്ദ്രമാണ്. തീര്‍ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സവിശേഷമായ വര്‍ഷമാണ്. അത് നമുക്കെല്ലാം അറിയാം. കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ല. ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്‍പമെങ്കിലും കൂറോ താല്‍പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു- എന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

അതേസമയം, കോവിഡ് പോസിറ്റീവ് ആയവരെ അവര്‍ വരുന്ന വാഹനത്തില്‍ തന്നെ ശബരിമലയില്‍നിന്ന് തിരിച്ചയക്കാന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ തിരിച്ചയക്കുമെന്നും മന്ത്രി വ്യക്തമാക്കി. അല്ലെങ്കില്‍ സര്‍ക്കാര്‍ അതിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തിരികെ അയക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. എഫ്.എല്‍.ടി.സികളിലേക്ക് പ്രവേശിപ്പിക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. രണ്ട് കോവിഡ് ആശുപത്രികള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും താല്‍പര്യമുള്ളവര്‍ക്ക് അവിടെ ചികിത്സ തേടാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content : minister kadakampally surendran responds kummanam rajasekharan