ദീപാവലിക്ക് ‘സാല്‍ മുബാറക്ക്’ ആശംസ നേർന്ന് ജോ ബൈഡൻ അർത്ഥമറിയാതെ വിമര്‍ശിച്ച് ഇന്ത്യക്കാര്‍

single-img
16 November 2020
Sal Mubarak Joe Biden

ദീപാവലി ആശംസകൾ ട്വീറ്റ് ചെയ്ത അമേരിക്കൻ നിയുക്‌ത പ്രസിഡന്റ ജോ ബൈഡൻ ട്വിറ്ററില്‍ നിരവധി ഇന്ത്യക്കാരുടെ വിമര്‍ശത്തിന് വിധേയനായി. ഇന്ത്യക്കാര്‍ക്ക് ട്വിറ്ററിലൂടെ ദീപാവലി ആശംസിച്ചതാണ് ബൈഡന് വിനയായത്.

“ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരുമായ ലക്ഷക്കണക്കിനു പേര്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് ദീപാവലി ആശംസ നേരുന്നു എന്നു തുടങ്ങുന്നതായിരുന്നു ബൈഡന്റെ ട്വീറ്റ്. ‘നിങ്ങളുടെ പുതുവത്സരം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയട്ടെ, സാല്‍ മുബാറക്ക്”- അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ വാക്കുകള്‍ വിവാദമാകുമെന്ന് ബൈഡന്‍ കരുതിയിട്ടുണ്ടാവില്ല. ദീപാവലിക്ക് ബൈഡന്‍ ‘സാല്‍ മുബാറക്ക്’ ആശംസിച്ചതിനെ വിമര്‍ശിച്ച് നിരവധി ഇന്ത്യക്കാര്‍ രംഗത്തെത്തി. സാല്‍ മുബാറക്ക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് അത്തരത്തില്‍ ആശംസിച്ചത് ശരിയായില്ലെന്നും പലരും ചൂണ്ടിക്കാട്ടി. എങ്ങനെ ദീപാവലി ആശംസിക്കണമെന്ന് അറിയില്ലെങ്കില്‍ ട്രംപിനോട് ചോദിക്കൂ എന്നുപോലും പലരും അദ്ദേഹത്തെ ഉപദേശിച്ചു. എന്നാല്‍ സാല്‍ മുബാറക്കിന് ഇസ്‌ലാമിക ആഘോഷങ്ങളുമായൊന്നും ബന്ധമില്ലെന്ന യാഥാര്‍ഥ്യം പലരും തിരിച്ചറിഞ്ഞില്ല.

ഗുജറാത്തി പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാല്‍ മുബാറക്ക്. ദീപാവലിയുടെ തൊട്ടടുത്ത ദിനമാണ് ഗുജറാത്തില്‍ പുതുവത്സരം ആഘോഷിക്കാറുള്ളത്. ഗുജറാത്തിലെ പാഴ്‌സികളും, ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരുമെല്ലാം അത് ആഘോഷിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ 2017 ല്‍ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഏതായാവും ബൈഡന്റെ ‘സാല്‍ മുബാറക്ക്’ ദീപാവലി ആശംസ വളരെവേഗമാണ് വൈറലായത്. ഗുജറാത്തില്‍നിന്നുള്ള പലരും ബൈഡന്റെ ആശംസയില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. സൊരാഷ്ട്രിയന്‍ പുതുവത്സരമായ നൗറോസ് ആശംസിക്കാന്‍ ഇന്ത്യയിലും പാകിസ്താനിലുമുള്ള പാഴ്‌സി വിഭാഗക്കാരും ‘സാല്‍ മുബാറക്ക്’ ഉപയോഗിക്കാറുണ്ട്. സാല്‍ എന്നാല്‍ വര്‍ഷം എന്നാണ് അര്‍ഥം. മുബാറക്ക് എന്നാല്‍ അറബിക്കില്‍ അഭിനന്ദനം എന്നാണ്.

Content : Joe Biden greets All Hindus with ‘Sal Mubarak’ on Diwali