‘എല്ലാം കാലം പറയും’ തന്റെ പരാജയം പരോക്ഷമായി അംഗീകരിച്ച് ട്രംപ്

single-img
14 November 2020

എല്ലാം കാലം പറയും’ എന്ന് തന്റെ പരാജയം പരോക്ഷമായി അംഗീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. വാക്സീൻ നിർമാണത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ഇനിയൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനുശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല, ഏത് ഭരണകൂടമായിരിക്കുമെന്ന് അറിയില്ല. എല്ലാം കാലം പറയുമെന്ന് ഞാൻ കരുതുന്നു.’

തിരഞ്ഞെടുപ്പിൽ ‍ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനാണു വിജയിച്ചതെങ്കിലും തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ട്രംപ് പക്ഷത്തിന്റെ ആരോപണം. ഇതിനെതിരെ വിവിധ സ്റ്റേറ്റുകളിൽ കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാൽ മിക്ക കോടതികളും ഇതു തള്ളി. ക്രമക്കേട് നടന്നതിനു തെളിവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ജോർജിയ, നോർത്ത് കാരലൈന എന്നീ സ്റ്റേറ്റുകളിലെ ഫലവും വെള്ളിയാഴ്ച വന്നു. റിപ്പബ്ലിക്കൻ കോട്ടയായ ജോർജിയ ബൈഡൻ കയ്യടക്കിയപ്പോൾ നോർത്ത് കാരലൈന ട്രംപിനൊപ്പം നിന്നു. ഇതോടെ 306 ഇലക്ട്രൽ വോട്ടുകളുമായി ഭൂരിപക്ഷത്തിൽ ബൈഡൻ വ്യക്തമായ മേധാവിത്വ നേടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് തോൽവി പരോക്ഷമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവന എത്തുന്നത്.