കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ
കൊവിഡ് നിയമ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തു. പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന ധാരണയിൽ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനം വ്യാപകമായെന്നാണ്
വിലയിരുത്തലിനെ തുടർന്നാണ് നിയമഭേദഗതി കൊണ്ടുവന്നത്.
മാസ്‌ക് ധരിക്കാത്തവർക്കും നിരത്തിൽ തുപ്പുന്നവർക്കും ഇനി മുതൽ 500 രൂപ പിഴ ചുമത്തും. വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴത്തുക ആയിരം രൂപയിൽ നിന്ന് അയ്യായിരമായി ഉയർത്തി. തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് വഴിവയ്ക്കരുതെന്ന സർക്കാർ മുൻകരുതലും, പിഴത്തുക കുത്തനെ ഉയർത്തുന്നതിലൂടെ നിയമലംഘകരെ വരുതിയിലാക്കാമെന്നും മാർഗ നിർദേശങ്ങൾ പാലിക്കപ്പെടുമെന്നും സർക്കാർ കണക്കു കൂട്ടുന്നു.
വിവാഹച്ചടങ്ങിൽ 50ൽ കൂടുതൽ ആളുകൾ കൂടിയാൽ 5000 രൂപ പിഴ ഈടാക്കും. ആയിരത്തിൽ നിന്നാണ് പിഴത്തുക അയ്യാരത്തിലേയ്ക്കുയർത്തിയത്.മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് പിഴ 2000 രൂപയായും പൊതു ചടങ്ങുകളിൽ 3000 രൂപയായും വർധിപ്പിച്ചു. കടകളുടെ മുൻപിൽ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ 3000 രൂപയും നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസോ തുറന്നാൽ 2000 രൂപയുമാണ് പിഴ. ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാൽ 5000, ക്വാറന്റീൻ ലംഘനത്തിന് 2000, ലോക്ക് ഡൗൺ ലംഘനത്തിനും രോഗവ്യാപന മേഖലകളിൽ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താലും 500 രൂപ വീതവും പിഴയൊടുക്കണം.