സ്ലാബില്ലാ ഓടയിൽ വീണയുവതിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം
2017 ൽ ജോസ് ജങ്ഷനിലെ സ്ലാബില്ലാത്ത ഓടയിൽ വീണ യുവതിക്ക് കൊച്ചി നഗരസഭ ഒരുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. 2017 ജൂലൈ 13ന് രാത്രിയാണ് ഭർത്താവിനൊപ്പം ഷോപ്പിങ്ങിനുശേഷം വടുതലയിലെ വീട്ടിലേക്ക് മടങ്ങാൻ കാറിനടുത്തേക്ക് നടക്കുന്നതിനിടെ അരിപ്പ റസ്റ്റാറൻറിന് മുന്നിലെ സ്ലാബില്ലാത്ത ഓടയിൽ സോഫ്റ്റ്വെയർ പ്രൊഫഷണലായ യുവതി വീണത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാന് നഗരസഭ നഷ്ടപരിഹാരം അനുവദിച്ചത്.
ആറാഴ്ചക്കകം ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചശേഷം നഗരസഭ സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ജൂൺ 24ന് ഉത്തരവിട്ടിരുന്നു. സെപ്റ്റംബർ 11ന് ചേർന്ന നഗരസഭ കൗൺസിൽ തുക അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
യുവതിയെ ഭർത്താവ് ഓടയിൽനിന്ന് രക്ഷിച്ചെങ്കിലും വാനിറ്റി ബാഗും അതിലുണ്ടായിരുന്ന പണവും ഡ്രയിനേജിൽ ഒഴുകിപ്പോയി. കണ്ണുകൾക്ക് നീറ്റലും കണങ്കാലുകൾക്ക് വേദനയുമുണ്ടായി. തൊട്ടടുത്ത ഹോട്ടലിൽ മുറിയെടുത്ത് പുതിയ വസ്ത്രങ്ങൾ വാങ്ങി മാറിയാണ് വീട്ടിലേക്ക് മടങ്ങിയത്. സ്ലാബില്ലാതെ ഓട തുറന്നുകിടന്നത് കാരണമാണ് പരാതിക്കാരി ഡ്രയിനേജിലേക്ക് വീഴാനിടയായതെന്ന് കമീഷൻ കണ്ടെത്തിയിരുന്നു.