ആംബുലൻസ് കുടുങ്ങിക്കിടന്നത് അര മണിക്കൂറോളം; ട്രാഫിക്ക് തടസ്സപ്പെടുത്തി ബിജെപിയുടെ വെട്രിവേൽ യാത്ര

single-img
9 November 2020

ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴ്‌നാട്ടിൽ ട്രാഫിക്ക് തടസ്സപ്പെടുത്തി. യാത്രക്കിടെ ട്രാഫിക്ക് ബ്ലോക്കിൽ പെട്ട ആംബുലൻസ് അരമണിക്കൂറോളമാണ് വഴിയിൽ കുടുങ്ങിക്കിടന്നത്. ചെന്നൈയിലാണ് സംഭവം നടന്നത്. ട്രാഫിക്ക് ബ്ലോക്കിൽ ആംബുലൻസ് കുരുങ്ങിക്കിടക്കുന്നതിൻ്റെ വിഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

കഴിഞ്ഞ വെള്ളിയാഴ് ആരംഭിച്ച യാത്രക്കു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ട് ശേഖരണവുമാനണ് പ്രധാന അജണ്ട. ഹിന്ദു വികാരം മുൻനിർത്തി വോട്ട് പിടിക്കാം എന്നാണ് ഇത്തരത്തിൽ ഒരു യാത്ര നടത്തുന്നതു വഴി ബിജെപി കരുതി. എന്നാൽ, യാത്ര നടത്തുന്നത് സംസ്ഥാനത്ത് വർഗീയ കലാപത്തിനുള്ള സാധ്യത ഉണ്ടാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടൊപ്പം കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരം ഒരു യാത്ര ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയും ചർച്ചകൾ ഉണ്ടായി. ഇതേ തുടർന്ന് സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നിഷേധിച്ചു.

സർക്കാർ നിർദ്ദേശം മറികടന്ന് നടത്തിയ യാത്ര വെള്ളിയാഴ്ച തന്നെ തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര നയിച്ച സംസ്ഥാന പ്രസിഡൻ്റ് എൽ മുരുഗൻ അടക്കം നിരവധി ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. മുരുഗനോടൊപ്പം ബിജെപി നേതാക്കളായ എച്ച് രാജ, സിടി രവി, പൊൻ രാധാകൃഷ്ണൻ എന്നിവരും മറ്റ് നിരവധി ബിജെപി പ്രവർത്തകരും കസ്റ്റഡിയിലായി. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേൽ യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് ഇവരെ വിട്ടയച്ചിരുന്നു.”ഘോഷയാത്രകൾ നടത്താനും പ്രക്ഷോഭം നടത്താനും സംസ്ഥാന സർക്കാർ മറ്റ് പാർട്ടികളെ അനുവദിക്കുന്നു. ഇത് എന്റെ ഭരണഘടനാപരമായ അവകാശമാണ്.” ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് എൽ മുരുഗൻ പറഞ്ഞു.

ഭഗവാൻ മുരുകനെ പ്രാർത്ഥിക്കണമെന്നും ഇത് ഭരണഘടനാപരമായ അവകാശമാണ് എന്നും നേരത്തെ എൽ മുരുഗൻ പറഞ്ഞിരുന്നു. എല്ലാവർക്കും ആരാധനയ്ക്ക് അവകാശമുണ്ട്. വെട്രിവേൽ യാത്രയ്ക്ക് ഭഗവാൻ മുരുകൻ അനുവാദം തന്നുകഴിഞ്ഞു. അതുകൊണ്ടു തന്നെ തിരുത്തണിയിലേക്കുള്ള യാത്ര നടത്തും. വെട്രിവേൽ യാത്രയുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.