വൈറ്റ് ഹൗസിൽ നിന്നിറങ്ങേണ്ടി വരുന്നതിനൊപ്പം മെലാനിയയും ട്രംപിനെ കൈവിടുന്നു
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടതോടെ വൈറ്റ് ഹൗസ് ഒഴിയുന്നതിനൊപ്പം തന്നെ ഭാര്യ മെലാനിയ ട്രംപുമായുള്ള ബന്ധം വേർപ്പെടുത്തുമെന്ന് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ഉടൻതന്നെ വേർപ്പെടുത്താനിരിക്കുകയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
15 വർഷം നീണ്ടുനിന്ന ബന്ധമാണ് ഇതോടെ അവസാനീക്കുക. ‘വൈറ്റ് ഹൗസിൽനിന്ന് പുറത്തിറങ്ങിയാലുടൻ ട്രംപുമായുള്ള ബന്ധം വേർപ്പെടുത്താൻ മെലാനിയ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണെന്ന് വൈറ്റ് ഹൗസിലെ ഓഫിസ് ഓഫ് പബ്ലിക് ലെയ്സൺ മുൻ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പറയുന്നു. ’ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്ന കാലത്തോളം അപമാനം സഹിച്ച് മുന്നോട്ടുപോകാൻ മെലാനിയ ശ്രമിച്ചു. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവർ ഭയപ്പെടുകയും ചെയ്തിരുന്നു’ -ന്യൂമാൻ പറയുന്നു. 2017ൽ ട്രംപുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവെച്ചയാളാണ് ന്യൂമാൻ.
ട്രംപ് പ്രെസിഡന്റായി വൈറ്റ് ഹൗസിലെത്തി അഞ്ചുമാസത്തിനുശേഷമാണ് മെലാനിയ ന്യൂയോർക്കിൽനിന്ന് വാഷിങ്ടണിലേക്ക് താമസം മാറിയത്. മകന്റെ പഠനം പൂർത്തിയാക്കുന്നതിനുവേണ്ടിയായിരുന്നു അത്. 2006ലാണ് ട്രംപ് -മെലാനിയ ദമ്പതികൾക്ക് ബാരൻ ജനിക്കുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. 2001ൽ മെലാനിയ യു.എസ് പൗരത്വം നേടി.
ട്രംപ് പ്രസിഡൻറായിരുന്ന കാലയളവിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ സജീവമായിരുന്ന മെലാനിയ 2020 ലെ തെരഞ്ഞെടുപ്പിൽ മൗനം പാലിച്ചതും ചർച്ചയായിരുന്നു.