അനുമതിയില്ലാതെ സര്‍ക്കാരിനെ വെല്ലുവിളിച്ച് വേൽയാത്ര; ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ
സർക്കാരിന്റെ അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍.മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊലീസ് വേല് യാത്ര തടഞ്ഞത്. നൂറോളം പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി.
നേരത്തെ പൂനമല്ലിക്ക് സമീപത്ത് വച്ച് വേൽയാത്രക്ക് പുറപ്പെട്ട അധ്യക്ഷൻ മുരുകന്‍റെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ഇവർ യാത്ര തുടരുകയായിരുന്നു. എല്ലാ ഭക്തർക്കും അവരവരുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് തടയാൻ ആർക്കും കഴിയില്ലെന്നും മുരുകൻ പറഞ്ഞു.
തിരുത്തണി മുരുകൻ കോവിലിലേക്ക് ആരാധനക്കായി പോകുകയാണ്. ഭഗവാൻ മുരുകൻ യാത്ര നടത്താനുള്ള അനുവദാം തന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ എൽ. മുരുകനാണ് യാത്ര നയിക്കുന്നത്. വർഗീയവിദ്വേഷം ലക്ഷ്യമിട്ടാണ് വേൽയാത്ര നടത്തുന്നതെന്നാണ് തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രിയ പാർട്ടികൾ പറയുന്നത്.
കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. നവംബര്‍ ആറുമുതല്‍ ഡിസംബര്‍ ആറുവരെയാണ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ ജനരല്‍ സെക്രട്ടറി സിടി രവി, മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജ തുടങ്ങിയ ദേശീയ നേതാക്കളെയും യാത്രയില്‍ പങ്കെടുപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. സിനിമാ താരളങ്ങളെയടക്കം പങ്കെടുപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
ബിജെപി പ്രഖ്യാപിച്ച യാത്രയ്ക്ക് അനുമതി നിഷേധിച്ച എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ നടപടി ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഹിന്ദു വോട്ടുകളെ ഉന്നംവെച്ചായിരുന്നു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വേല്‍യാത്രയ്ക്ക് വലിയ പ്രചാരം നല്‍കിയത്.
മുരുകനെയും വേലിനെും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെയാണ് വേല്‍യാത്ര തീരുമാനിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്ന മുരുകനെ മുന്നില്‍വെച്ചുള്ള പരിപാടി രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. കൂടാതെ, യാത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ, സിപിഐഎം, വിടുതലൈ ശിറുതൈകള്‍ മുതലായ പാര്‍ട്ടികള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു