ജോർജ്ജിയയിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ച് ജോ ബൈഡന് ലീഡ്
അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ (US Elections) ജോർജ്ജിയയിൽ(Georgia) ഡൊണാൾഡ് ട്രമ്പിനെ(Donald Trump) മറികടന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡന് (Joe Biden) 917 വോട്ടിന്റെ ലീഡ്. 1992-ന് ശേഷം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയ്ക്ക് ജയിക്കാൻ കഴിയാതിരുന്ന സംസ്ഥാനത്താണ് ബൈഡൻ ലീഡ് ചെയ്യുന്നത്.
ജോർജ്ജിയയിൽ 16 ഇലക്ടറൽ കോളജ് വോട്ടുകൾ ആണുള്ളത്. നിലവിൽ വോട്ടെണ്ണൽ പൂർത്തിയാകാത്ത നെവാഡയിലും അരിസോണയിലും ബൈഡൻ ആണ് ലീഡ് ചെയ്യുന്നത്.
ജോർജ്ജിയയിലും കൂടി ബൈഡൻ ജയം ഉറപ്പാക്കിയാൽ ദയനീയമായ തോൽവിയാകും ഡൊണാൾഡ് ട്രമ്പിനെ കാത്തിരിക്കുന്നത്. മാത്രമല്ല, ഏകദേശം കാൽനൂറ്റാണ്ടോളം റിപ്പബ്ലിക്കൻ കോട്ടയായി തുടർന്ന ജോർജ്ജിയ ഡെമോക്രാറ്റുകൾക്ക് വിട്ടുകൊടുത്ത സ്ഥാനാർത്ഥിയെന്ന ദുഷ്പേരും അദ്ദേഹത്തിന് നാണക്കേടാകും.
നോർത്ത് കരോലിനയിലും പെൻസിൽവാനിയയിലുമാണ് ഡൊണാൾഡ് ട്രമ്പ് ലീഡ് നിലനിർത്തുന്നത്. ഇതിൽ പെൻസിൽവാനിയയിൽ റിപ്പബ്ലിക് പാർട്ടിയുടെ ലീഡ് കുറഞ്ഞ് വരുന്നത് ട്രമ്പ് ക്യാമ്പിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്.