ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകളുടെ നിരോധനം; തായ് ലാന്‍ഡില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി യുവാക്കള്‍
തായ് ലാൻഡ് നിയമവിധേയം അല്ലാതെ ഓണ്‍ലൈന്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. പോണ്‍ഹബ്ബ് ഉള്‍പ്പെടെയുള്ള 190 സൈറ്റുകളാണ് പോണോഗ്രാഫി കാണിക്കുന്നതിനാല്‍ നിരോധിച്ചുവെന്ന അറിയിപ്പ് വ്യാഴാഴ്ച സര്‍ക്കാര്‍ ഇറക്കിയത്.
എന്നാല്‍ ഈ സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്.
തായ് ഭരണകൂടം സൈബര്‍ നിയമപ്രകാരം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോണ്‍ സൈറ്റുകള്‍ക്കെതിരെയും ഓണ്‍ലൈന്‍ ചൂതാട്ട സൈറ്റുകള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചത് എന്നാണ് ഡിജിറ്റല്‍ വകുപ്പ് മന്ത്രി ഔദ്യോഗികമായി അറിയിച്ചത്.
അതേസമയം സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ #SavePornhub എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ഇതിനെതിരെ ട്രെന്‍റിംഗാകുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന പോണ്‍ സൈറ്റായ പോണ്‍ഹബ്ബിന്‍റെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ വരുന്ന 20 രാജ്യങ്ങളില്‍ ഒന്നാണ് തായ് ലാന്‍ഡ്. സൈറ്റിന്റെ കണക്കുകള്‍ പ്രകാരം ഒരു തായ് യൂസര്‍ 11 മിനുട്ടും 21 സെക്കന്‍റും ഒരു ദിവസം ശരാശരി ഇവരുടെ സൈറ്റില്‍ സമയം ചെലവഴിക്കുന്നു.
നിരോധനം വന്നെങ്കിലും വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) വഴി നിരോധിക്കപ്പെട്ട സൈറ്റുകള്‍ ലഭിക്കും എന്നതിനാല്‍ ഇതിലേക്ക് ആള്‍ക്കാര്‍ കൂടിയെന്നും വാര്‍ത്തകള്‍ ഉണ്ട്. ടോപ്പ് 10 വിപിഎന്‍ പുറത്തുവിട്ട കണക്ക് പ്രകാരം സെപ്തംബര്‍ ഒക്ടോബര്‍ മാസത്തെ വിപിഎന്‍ അന്വേഷിച്ചുള്ള സെര്‍ച്ചുകളെ വച്ച് നോക്കുമ്പോള്‍ നവംബര്‍ ആദ്യം തന്നെ തായ് പൌരന്മാരുടെ വിപിഎന്‍ തേടിയുള്ള സെര്‍ച്ചുകള്‍ 640 ശതമാനം വര്‍ദ്ധിച്ചു. അതേസമയം, രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഇതുപോലുള്ള ഒരു നിരോധനം ആവശ്യമാണ് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.