ബിനീഷിൻറെ വീട്ടിലെ പരിശോധനക്കും വിവാദങ്ങൾക്കും ശേഷം മടങ്ങിയ ഇഡി യെ വഴിയിൽ തടഞ്ഞു കേരള പോലീസ്

single-img
5 November 2020

മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ 26 മണിക്കൂർ നീണ്ട പരിശോധനക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റെ ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞു കേരള പോലീസ്. റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ.ഡി. സംഘത്തിന്റെ വാഹനം പൂജപ്പുര പോലീസാണ് തടഞ്ഞത്.

മനുഷ്യാവകാശ ലംഘനത്തിന് പരാതികിട്ടിയിട്ടുണ്ടെന്ന് അറിയിച്ച പോലീസ് റെയ്ഡിനെത്തിയവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയച്ചു. റെയ്ഡില്‍ കണ്ടെടുത്തെന്ന് പറയുന്ന ക്രെഡിറ്റ്കാര്‍ഡ് സംബന്ധിച്ച മഹസറില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഇത്രയും നീണ്ടത്. അനൂപ് മുഹമ്മദിന്റെ പേരുള്ളതെന്ന് പറയുന്ന ക്രെഡിറ്റ്കാര്‍ഡ് ഇ.ഡി.തന്നെ ഇവിടെ കൊണ്ടുവന്നതാകാമെന്ന് സംശയമുന്നയിച്ചാണ് ബിനീഷിന്റെ ഭാര്യ റിനീറ്റ രേഖകളില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചത്.

റിനീറ്റയേയും കുട്ടിയേയും തടങ്കലിലാക്കിയിരിക്കുകയാണ് എന്നാരോപിച്ച് ബന്ധുക്കള്‍ ഇന്ന് രാവിലെയോടെ വീടിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. പിന്നാലെ ബാലവകാശ കമ്മീഷനും സ്ഥലത്തെത്തി. പ്രതിഷേധവും നാടകീയ നീക്കങ്ങള്‍ക്കൊമൊടുവില്‍ ഇ.ഡി.സംഘം വീടിന് പുറത്തേക്ക് പോകുകയായിരുന്നു. മഹസറില്‍ ഒപ്പുവെക്കില്ലെന്ന ബിനീഷിന്റെ ഭാര്യയുടെ വാദത്തിന് വഴങ്ങിയാണ് ഇ.ഡി. മടങ്ങിയത്. ഇതിനിടെ തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടെന്നും ആരോപിച്ച് ബിനീഷിന്റെ കുടുംബം കോടതിയേയും സമീപിച്ചിട്ടുണ്ട്.

ബുധനാഴ്ച പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ മഹസര്‍രേഖകളില്‍ ബിനീഷിന്റെ ഭാര്യ ഒപ്പിടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് രാത്രി 8.30 ഓടെയാണ് തര്‍ക്കം ആരംഭിച്ചത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാര്‍ നീതിപൂര്‍വമായ കാര്യങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് വാഗ്ദാനംചെയ്തു. ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചെങ്കിലും പരിഹാരമായില്ല.

ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. 15 സായുധ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വീട്ടില്‍ സുരക്ഷാചുമതലയുള്ള പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. വിവരമറിയിച്ചതോടെ മുക്കാല്‍ മണിക്കൂറിനുശേഷം ബിനീഷിന്റെ ഭാര്യ കുഞ്ഞുമായി കാറിലെത്തി താക്കോല്‍ കൈമാറുകയായിരുന്നു.