ഓൺലൈൻ റമ്മി കളി: വീണ്ടും ആത്മഹത്യ

single-img
4 November 2020

ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും ആത്മഹത്യ. തമിഴ്നാടു സ്വദേശികളായ രണ്ടുപേരാണ് ആത്മഹത്യ ചെയ്തത്. തൊണ്ടമുത്തൂർ തിരുവള്ളുവർ നഗർ സ്വദേശി ജീവാനന്ദം(30) സുന്ദരപുരം മച്ചാംപാളയം സ്വദേശി പി. ജയചന്ദ്രൻ(32) എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആത്മഹത്യ ചെയ്തത്.

ജീവാനന്ദത്തെ ചൊവ്വാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ജീവാനന്ദം സ്വന്തമായി കമ്പ്യൂട്ടർ ഷോപ്പ് നടത്തുകയായിരുന്നു. ജീവാനന്ദത്തിനു ഓൺലൈൻ റമ്മി കളി വലിയ ഹരമായിരുന്നു ഇതിലൂടെ വൻ തുക നഷ്ടപ്പെട്ടിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. ഇതേത്തുടർന്ന് ഇയാൾ മദ്യത്തിന് അടിമയാവുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കഴിഞ്ഞയാഴ്ച സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് പറഞ്ഞു.

സുന്ദരപുരം മച്ചാംപാളയം സ്വദേശിയായ ജയചന്ദ്രൻ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ലെയ്ത്ത് ഓപ്പറേറ്ററായിരുന്ന ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം. ഓൺലൈൻ റമ്മിയിൽ 30000-ലേറെ രൂപ ജയചന്ദ്രന് നഷ്ടമായിരുന്നുവെന്നും ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.

ഇതിനു മുൻപ് കോയമ്പത്തൂരിലെ ബാങ്ക് ജീവനക്കാരനും പുതുച്ചേരിയിലെ ഒരു യുവാവും ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കിയിരുന്നു. ഇതിനുപിന്നാലെ ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Content : Men commits suicide after money lose in online gambling