ബിനീഷിന് ഇന്ന് നിർണായക ദിനം; ഇ.ഡി കസ്റ്റഡി ഇന്ന് അവസാനിക്കും; എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറെസ്റ്റിയിലായ ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ഇ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും. കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇ.ഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ബിനീഷിനെ രാത്രി 9 മണിയോടെയാണ് വിശദമായ പരിശോധനകൾക്ക് ശേഷ ആശുപത്രിയിൽ നിന്നും സ്റ്റേഷനിലേക്ക് മാറ്റിയത്. അതേസമയം നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.
കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോർട്ട് ഇഡി കോടതിയിൽ നൽകും. ഇഡിയുടെ നടപടികൾക്കെതിരെ കർണാടക ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകും. അതേസമയം. ബിനീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുളള അപേക്ഷയുമായി എൻസിബിയും കോടതിയെ സമീപിച്ചേക്കും.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ് കോടിയേരിയെ കാണാനെത്തിയ സഹോദരന്‍ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയ്ക്ക് മുന്‍പില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. അതോടെ ഇവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.
ബിനോയിയെയും അഭിഭാഷകരെയുംഉള്ളിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിക്ക് മുന്‍പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേരിയത്.
നേരത്തെ ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ രണ്ടരമണിക്കൂറിന് ശേഷം ഇ.ഡി ആസ്ഥാനത്ത് തിരികെ കൊണ്ടുവന്നു. എന്നാല്‍ തനിക്ക് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് ആശുപത്രിയിലെത്തിയ ബിനോയ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. പക്ഷെ ബിനീഷിനെ മര്‍ദ്ദിച്ചോയെന്ന് സംശയമുണ്ടെന്നായിരുന്നു അഭിഭാഷകരുടെ വാദം.