16 ലക്ഷത്തിന്റെ സവാള മറിച്ചു വിൽക്കാനായി കടത്തിയെന്ന് സംശയം; സൈബർ സെൽ വഴി വലവീശി പൊലീസ്

single-img
30 October 2020

വിപണിയിൽ സവാളയ്ക്ക് പൊന്നുവിലയായതിനു പിന്നാലെ കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവർ മുങ്ങിയെന്ന് സംശയം. മഹാരാഷ്ട്രയിൽനിന്നുമാണ് സവാള കൊച്ചിയിലേക്ക് കയറ്റി വിട്ടത്. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉൽപന്ന സമിതിയുടെ വിതരണ കേന്ദ്രത്തിൽനിന്നു കഴിഞ്ഞ 25നു കയറ്റിവിട്ട 25 ടൺ സവാളയാണ് ദിവസങ്ങൾ പിന്നിട്ടിട്ടും കൊച്ചിയിൽ എത്താത്തത്.

ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയായിട്ടും കാണാതായതോടെ മാർക്കറ്റിൽ സവാള മൊത്തവിൽപന നടത്തുന്ന അലി മുഹമ്മദ് സിയാദ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. വിപണിയിൽ 65 രൂപയ്ക്ക് മുകളിലാണ് നിലവിൽ സവാളയുടെ വില. ഏകദേശം 16 ലക്ഷം രൂപയ്ക്കു മുകളിൽ വിപണി മൂല്യം ഉള്ള സവാളയാണ് ഇതുവരെയും എത്തിച്ചേരാത്തത്.

ലോറി എത്താഞ്ഞതിൽ അന്വേഷിക്കാനായി മഹാരാഷ്ട്രയിലേക്കു വിളിച്ചപ്പോൾ 25നു തന്നെ ലോറി പുറപ്പെട്ടിരുന്നുവെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ ഡ്രൈവറെ ഫോണിൽ വിളിക്കുമ്പോൾ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ട്രാൻസ്പോർട് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവർക്കും ഡ്രൈവറെക്കുറിച്ചോ വാഹനത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് അറിയിച്ചത്. വാഹനം മഹാരാഷ്ട്രയിൽനിന്ന് ലോഡ് കയറ്റി പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.

മുൻപും പല മോഷണ ശ്രമങ്ങൾ നടത്തിയിട്ടുള്ള ആളാണ് ഡ്രൈവർ. ആലുവ സ്വദേശിയായ ഡ്രൈവറുടെ പേരിൽ വാഹനങ്ങളുടെ പാർട്സുകൾ അഴിച്ചുവിറ്റതിനും മറ്റും നേരത്തേ പരാതി ഉണ്ടായിട്ടുണ്ടെന്നു ട്രാൻസ്പോർട് കമ്പനിയും വിശദീകരിച്ചിരുന്നു. ഇതോടെയാണ് സവാള മറിച്ചു വിൽക്കാനായി കടത്തിയതാണെന്ന സംശയം ഉയരുന്നത്.

മൊബൈൽ പ്രവർത്തിക്കുന്ന നിലയിൽ ആയതിനാൽ എവിടെയുണ്ടെന്ന് കണ്ടെത്തുക പ്രയാസമാകില്ലെന്നാണ് വിലയിരുത്തൽ. പൊലീസ് സൈബർ സെൽ വഴി ലൊക്കേഷൻ പരിശോധിക്കുന്നുണ്ട്. സവാളയ്ക്ക് വില കൂടിയതോടെ സർക്കാർ പോലും ആദ്യ ഘട്ടത്തിൽ ഇറക്കുമതി ചെയ്തത് 50 ടൺ സവാളയാണ്. അതുകൊണ്ടു കേരള വിപണിയിൽ എത്തേണ്ടിയിരുന്ന 25 ടൺ സവാള എത്താതെ പോകുന്നത് നഷ്ടമാകും. ഇപ്പോഴും വിപണിയിൽ 65 രൂപയ്ക്ക് മുകളിലാണ് സവാള വില. ഈ സാഹചര്യത്തിൽ ഇത്ര അധികം സവാള വിപണിയിൽ എത്തുന്നത് വിലവർധന പിടിച്ചു നിർത്തുന്നതിനും സഹായിക്കുമെന്നും അലി പറയുന്നു