ശിവശങ്കറിനെ ഉപാധികളോടെ ഏഴു ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു
കോടതി എം. ശിവശങ്കറിനെ (Sivasankar) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (Enforcement Directorate) കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് (Seven Days Custody) വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും (Some Demands) കോടതി മുന്നോട്ടുവച്ചു.
ഇന്ന് രാവിലെ പത്തരയോടെയാണ് ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ശിവശങ്കർ പരാതി ഉന്നയിച്ചത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ശിവശങ്കർ ബോധിപ്പിച്ചു. ശിവശങ്കറിന്റെ അഭിഭാഷകൻ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി.
അതേസമയം, ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി അറിയിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി ശിവശങ്കറിനെ ചില ഉപാധികളോടെ ഏഴു ദിവസത്തെക്കു കസ്റ്റഡിയിൽ വിട്ടു.
ശിവശങ്കറിനെ പകൽ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ മാത്രം ചോദ്യം ചെയ്യണമെന്ന് കോടതി മുന്നോട്ടുവച്ച ഉപാധിയിൽ പറയുന്നു. തുടർച്ചയായി മൂന്ന് മണിക്കൂർ മാത്രം ചോദ്യം ചെയ്യണം. മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യൽ തടസപ്പെടാതെ ആയുർവേദ ചികിത്സ ആകാം. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും കോടതി നൽകി.