വ്യാജ വാര്‍ത്ത: മലയാള മനോരമക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതിയുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

single-img
28 October 2020

താൻ ക്വാറന്റീന്‍ ലംഘിച്ചെത്തി ബാങ്ക് ലോക്കര്‍ തുറന്നു എന്നും ഇടപാട് ദുരൂഹമെന്നും കാണിച്ച് 2020 സെപ്റ്റംബര്‍ 14 ന് പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ മലയാള മനോരമക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. മലയാള മനോരമ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ജേക്കബ് മാത്യു, ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു, മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ കെ പിസഫീന എന്നിവരെ കക്ഷിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്.

”വായനക്കാരിൽ തെറ്റിദ്ധാരണ പരത്തുന്നതും അനാവശ്യമായ സംശയം ജനിപ്പിക്കുന്നതുമാണ് വാര്‍ത്ത. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും ക്വാറന്റീനില്‍ ആയിരുന്നില്ല. അതിനാൽ തന്നെ ക്വാറന്റീന്‍ ലംഘിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എന്നാല്‍, മനഃപൂര്‍വം ക്വാറന്റീന്‍ ലംഘിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് കാണിക്കാനാണ് പത്രം വാര്‍ത്തയിലൂടെ ശ്രമിച്ചത്. ഇത് ദുരുദ്ദേശപരമാണ്. തന്നെ ബന്ധപ്പെട്ട് വിശദീകരണം തേടാന്‍ ലേഖികയോ മാധ്യമസ്ഥാപനമോ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. ഇത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാധ്യമചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്” ഇന്ദിര പരാതിയില്‍ പറഞ്ഞു.

”വാര്‍ത്തയ്ക്കൊപ്പം നല്‍കിയിരുന്ന ദുരൂഹ ഇടപാട് എന്ന തലക്കെട്ട് ദുരുദ്ദേശപരമാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വാര്‍ത്തയില്‍ നല്‍കിയിട്ടുമില്ല. വാര്‍ത്ത തെറ്റാണെന്ന പൂര്‍ണബോധ്യത്തോടെ തന്നെയും കുടുംബത്തേയും അപമാനിക്കാനാണ് ശ്രമം നടന്നത്. പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ച് നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ തനിക്കും കുടുംബത്തിനുമെതിരെ നിരന്തര അപവാദ പ്രചരണം ഉണ്ടായി”, ഇന്ദിര പരാതിയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിദ്വേഷ പ്രചാരണം ഇപ്പോഴും തുടരുകയാണെന്നും തെറ്റായ വാര്‍ത്ത വന്ന ഉടന്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.തെറ്റായ വാര്‍ത്ത നല്‍കിയതില്‍ മാപ്പ് പറയാനോ ഓണ്‍ലൈന്‍ എഡിഷനില്‍ നിന്ന് അടക്കം വാര്‍ത്ത പിന്‍വലിക്കാനോ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ നിയമപരമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.