ജഡ്ജിമാർക്കെതിരെ ആരോപണം; മുൻ ജഡ്ജി സി.എസ് കർണനെതിരെ വീണ്ടും കേസ്
ജഡ്ജിമാർക്കെതിരെ ആരോപണം മുൻ ജഡ്ജി സി.എസ് കർണനെതിരെ വീണ്ടും കേസ്. ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും സിറ്റിങ്ങ് ജഡ്ജിമാരെയും, മുൻ ജഡ്ജിമാരെയും വിമർശിച്ചതിന് മദ്രാസ് ഹൈകോടതിലെ അഭിഭാഷകൻ നൽകിയ പരാതിയിലാണ് ചെന്നൈ സൈബർസെൽ പൊലീസ് കേസെടുത്തത്. സെക്ഷൻ 153, 509 പ്രകാരമാണ് കേസ്.
സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും ജുഡീഷ്യൽ ഓഫീസർമാർ, ജഡ്ജിമാർ എന്നിവരുടെ ഭാര്യമാരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുമെന്ന് പറഞ്ഞ് വിഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് കർണനെതിരെ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കും പരാതി അയച്ചിരുന്നു.
സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിച്ചെന്നും വിഷയത്തിൽ ഗൗരവമായി അന്വേഷണം നടത്തണമെന്നും കത്തിൽ അഭിഭാഷകർ അവശ്യപ്പെട്ടിരുന്നു.സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ചില ജഡ്ജിമാർ ‘കോടതിയിലെ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചു’ എന്നുൾപ്പെടെ കർണൻ വിഡിയോയിൽ പരാമർശിച്ചിരുന്നു.
2017 മെയിൽ കർണനെ കോടതിയലക്ഷ്യകേസിൽ ആറുമാസം സുപ്രീംകോടതി ശിക്ഷിച്ചിരുന്നു