കെട്ടിട്ടത്തിൻ്റെ മുകൾ നിലയിൽ അനധികൃതമായ ഉണ്ടാക്കിയ ദ്വാരത്തിലൂടെ വ്യാപാരി വീണ് മരിച്ചു; കെട്ടിടത്തിന്‍റെ അനുമതി റദ്ദാക്കാൻ തീരുമാനം.
ഷോപ്പിംഗ് കോംപ്ലക്സിൽ അനുമതിയില്ലാതെ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ചു. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ഒതുക്കി തീർക്കാൻ വ്യാപാരികൾ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരൂർ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജിയാണ് കെട്ടിട്ടത്തിൻ്റെ മുകൾ നിലയിൽ അനധികൃതമായ ഉണ്ടാക്കിയ ദ്വാരത്തിലൂടെ വീണ് മരിച്ചത്.
കോഴിക്കോട് പുതിയ ബസ്‌സ്റ്റാന്റിനടുത്തുള്ള പ്രധാന വ്യാപാരകേന്ദ്രമായ സെഞ്ച്വറി കോപ്ലക്സിൽ ഇന്നലെയാണ് അപകടമുണ്ടായത്. നഗരസഭയുടെ യാതൊരു അനുമതിയും വാങ്ങാതെ വ്യാപാരികൾ സ്വന്തം സൗകര്യത്തിനാണ് കെട്ടിട്ടത്തിൻ്റെ നടപ്പാതയിൽ ഇങ്ങനെയൊരു ദ്വാരമുണ്ടാക്കിയത് എന്നാണ് സൂചന.
കഴിഞ്ഞ ദിവസം തൻ്റെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി സെഞ്ച്വറി കോപ്ലക്സിലെത്തിയ ഹൈദ്രോസ് ഹാജി നടപ്പാതയിലൂടെ നീങ്ങുന്നതിനിടെയാണ് തുറന്നിട്ട് ദ്വാരത്തിലൂടെ താഴെ വീണ് തലയ്ക്ക് പരിക്കേറ്റ് ദാരുണമായി മരിച്ചത്. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിടും കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നില്ല.
ഒരു നിരപരാധിയായ മനുഷ്യൻ മറ്റുള്ളവരുടെ അശ്രദ്ധ മൂലം മരണപ്പെട്ട സംഭവം വാർത്തയായതിന് പിന്നാലെ 11 മണിയോടെയാണ് കോർപറേഷനിൽ നിന്നും ഉദ്യോഗസ്ഥർ ഇവിടെ നേരിട്ട് പരിശോധിക്കാനായി എത്തിയത്. സംഭവത്തിൽ കെട്ടിട്ട ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അനധികൃത നിര്‍മാണം മൂലമാണ് കുഴിയില്‍ വീണ് വ്യാപാരി മരിക്കാനിടയാക്കിയത് എന്നാണ് കോര്‍പ്പറേഷന്‍റെ കണ്ടെത്തല്‍. കെട്ടിടത്തിന്‍റെ അനുമതി തല്‍ക്കാലത്തേയ്ക്ക് റദ്ദാക്കാനാണ് തീരുമാനം.