വാളയാർ: സർക്കാർ പെൺകുട്ടികളുടെ മാതാവിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ

single-img
26 October 2020

വിവാദമായ വാളയാർ പീഡനകേസിൽ സർക്കാർ പെൺകുട്ടികളുടെ മാതാവിനൊപ്പമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളതെന്നും നിയമപോരാട്ടത്തിനായി സർക്കാർ തന്നെയാണ് മുൻകെെയെടുത്തതെന്നും ഹെെക്കോടതിയിലെ സാധാരണ കാലതാമസമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയിൽ ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല. ഹൈക്കോടതിയിലെ കാലതാമസം പരിഹരിക്കാൻ അർജന്റ് മെമ്മോ ഫയൽ ചെയ്തതാണെന്നും കോടതി നടപടി പൂർത്തിയാകുന്ന മുറയ്ക്ക് തീരുമാനമെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വാളയാർ കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചിരുന്നു. പാർട്ടിയുടെ പ്രവർത്തകർ പ്രതികളായ കേസിൽ സംസ്ഥാന പോലീസ് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വാളയാർ കേസിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.