പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ അഞ്ച് സ്ത്രീകൾക്ക് നേരെ നഗ്നത പ്രദര്‍ശനം; സ്പെഷ്യല്‍ സെല്‍ സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

single-img
26 October 2020

ന്യൂഡൽഹിയിലെ ദ്വാരകയ്ക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച്, ലൈംഗികാതിക്രമത്തിന് ശ്രമിച്ച എസ്ഐ അറസ്റ്റില്‍. ഡല്‍ഹി സ്പെഷ്യല്‍ സെല്‍ സബ് ഇൻസ്പെക്ടർ പുനീത് ഗ്രേവാളിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ പോക്സോ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ശനിയാഴ്ച അറസ്റ്റിലായ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എസ്ഐ അപമര്യാദയായി പെരുമാറിയ സ്ത്രീകളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നതു.

സ്ത്രീ പറയുന്നതിങ്ങനെ:

“ഒക്ടോബര്‍ 17ന് രാവിലെ ഏകദേശം 8.30ഓടെ ദ്വാരകക്ക് സമീപം സൈക്കിളില്‍ പോവുകയായിരുന്നു ഞാന്‍. ചാര നിറത്തിലുള്ള കാര്‍ ഹോണടിക്കാന്‍ തുടങ്ങി. വാഹനത്തിന് മുന്നോട്ട് പോകാനായിരിക്കും എന്ന് കരുതി ഞാന്‍ സിഗ്നല്‍ നല്‍കി. എന്നാല്‍ വാഹനത്തിലുള്ളയാള്‍ സ്പീഡ് കുറച്ച് എന്‍റെ സൈക്കിളിനൊപ്പം കാര്‍ ഓടിക്കുകയാണ് ചെയ്തത്. എന്താണ് കാര്യമെന്ന് അറിയാന്‍ ഞാന്‍ സൈക്കിള്‍ നിര്‍ത്തി. അപ്പോള്‍ കാറിലുണ്ടായിരുന്നയാള്‍ വഴി ചോദിച്ചു. എന്നാല്‍ ഞാന്‍ മറുപടി പറയും മുന്‍പ് അയാള്‍ അയാളുടെ പാന്‍റിന്‍റെ സിബ് അഴിച്ച് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ഞാന്‍ ഉറക്കെ ശബ്ദമുണ്ടാക്കി. പക്ഷേ അടുത്തൊന്നും ആരുമുണ്ടായിരുന്നില്ല. അയാള്‍ ലൈംഗിക ചുവയുള്ള വാക്കുകള്‍ പറയാന്‍ തുടങ്ങി.

അപ്രതീക്ഷിതമായുള്ള പെരുമാറ്റം ഷോക്ക് ആയിരുന്നെങ്കിലും കഴിയുന്നത്ര വേഗത്തില്‍ സൈക്കിള്‍ ഓടിച്ചു. പ്രദേശത്തെ കുറച്ചുപേര്‍ എന്‍റെ ശബ്ദം കേട്ട് ഓടിവന്നു. നാട്ടുകാര്‍ പിന്നാലെ വരുമെന്ന് തോന്നിയപ്പോള്‍ അയാള്‍ കാറിന്‍റെ വേഗത കൂട്ടി ഓടിച്ചുപോയി. വണ്ടിക്ക് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു”.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരോട് അക്രമി ഇതുപോലെ പെരുമാറിയെന്ന് മനസ്സിലായി. നാല് പേരില്‍ ഒരാള്‍ പറഞ്ഞത് താന്‍ നടന്നുപോകുമ്പോള്‍ അര്‍ധനഗ്നനായ ഒരാള്‍ കാറില്‍ നിന്നും തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ്. താന്‍ ഒരുവിധം രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് അഞ്ച് സ്ത്രീകള്‍ ഒരേ റോഡില്‍ വെച്ച് അതിക്രമത്തിനിരയായത്”.

സിസിടിവി പരിശോധിച്ചപ്പോള്‍ ഈ ദിവസങ്ങളില്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ചാര നിറത്തിലുള്ള ബെലേനോ ഈ റോഡിലൂടെ കടന്നുപോയെന്ന് കണ്ടെത്തി. 200 സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു. വാഹനം ജനക്പുരിയിലേക്കാണ് പോയതെന്ന് വ്യക്തമായി. എസ്ഐയുടെ വീട്ടില്‍ നിന്നും വാഹനം കണ്ടെത്തിയതോടെയാണ് പ്രതി എസ്ഐ ആണെന്ന് വ്യക്തമായത്. എസ്ഐയുടെ അധ്യാപികയായ ഭാര്യയുടെ പേരിലായിരുന്നു കാര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തെളിവ് ലഭിച്ചതോടെ ശനിയാഴ്ച വൈകിട്ടാണ് എസ്ഐയെ അറസ്റ്റ് ചെയ്ത്. ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇനി ഐഡന്‍റിഫിക്കേഷന്‍ പരേഡ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.