കുമ്മനത്തെ കേസില്‍ കുടുക്കിയത് “പാർട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്”; വിമര്‍ശനവുമായി ബിജെപി നേതാവ്
കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നില്‍ പാർട്ടിയുടെ ഉള്ളിലെ തന്നെ ഉള്‍പ്പാര്‍ട്ടി പോര്ആണെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ആര്‍എസ് വിനോദ്.
കുമ്മനത്തെ ഇത്തരമൊരു കേസില്‍ കുടുക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ തന്നെയാണെന്നും പരാതിക്കാരനായ ഹരികൃഷ്ണന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വിനോദ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മാത്രമല്ല, ശ്രീപദ്മനാഭ ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമിച്ചതോടെ അദ്ദേഹത്തിന് ഇനി രാഷ്ട്രീയം പറയാനാകില്ല. ഗവര്‍ണര്‍ പദവി നല്‍കി അദ്ദേഹത്തെ നാടുകടത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇതിന് പിന്നിലും പ്രവര്‍ത്തിച്ചതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.
കുമ്മനത്തെ ആറന്മുളയിലെ കള്ളകേസിൽ കുടുക്കിയത് ആരാണ് ?ഹരികൃഷ്ണൻ നമ്പൂതിരി എന്നാണ് ഉത്തരമെങ്കിൽ ആ മണ്ടത്തരം ഞാൻ വിശ്വസിക്കില്ല. “പാർട്ടിക്കുള്ളിലെ ഹരികൃഷ്ണന്മാരാണ്”. ഹരികൃഷ്ണന്റെ ഫോൺ കോളുകൾ ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ, പാർട്ടി ഒരു നിഷ്പക്ഷ അന്വേഷണം നടത്തട്ടെ . അപ്പോഴറിയാം കതിരും പതിരും. നേമം പോലുള്ള വീണ്ടും ജയസാധ്യത ഉള്ള ഒരു നിയോജകമണ്ഡലത്തിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യവും ഇതോടെ കൂമ്പടഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും വിനോദ് പറയുന്നു.