ഇൻറർനെറ്റ് സ്പീഡ്: ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും പാകിസ്താനും ശ്രീലങ്കക്കും പിന്നില്‍
കോവിഡ് വൈറസ് വ്യാപനവും ലോക്ക് ഡൌണ്‍ വരികയും ചെയ്തതോടെ ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി ലോകമാകെ ഉയര്‍ന്നിരുന്നു. ലോക്ഡൗൺ കാലയളവിലെ അമിത ഉപയോഗം തടയാനായി യൂട്യൂബിൽ എച്ച്.ഡി വിഡിയോകൾ പ്ലേ ചെയ്യുന്നതടക്കം വിവിധ കമ്പനികള്‍ക്ക് നിയന്ത്രിക്കേണ്ടതായി വന്നു.
സ്വാഭാവികമായി ഇൻറർനെറ്റ് വേഗത കുറഞ്ഞത് ഈ സമയം ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്ഥിതി ഏറ്റവും കഷ്ടമാണ്. ഓക്ല സ്പീഡ് ടെസ്റ്റ് പുറത്തുവിട്ട സെപ്തംബർ മാസത്തെ ആഗോള സൂചിക പ്രകാരം നെറ്റ് സ്പീഡിന്റെ കാര്യത്തിൽ ഇന്ത്യ വളരെ പുറകിൽ തന്നെയാണുള്ളത്. മൊബൈൽ വഴിയുള്ള ഡാറ്റ സ്പീഡിൽ ലോകത്ത് 131ാം സ്ഥാനത്തും ഫിക്സഡ് ബ്രോഡ്ബാൻഡിൽ 70ാം സ്ഥാനത്തുമാണ് ഡിജിറ്റൽ കാലത്തും ഇന്ത്യ നില്‍ക്കുന്നത്.
ഇപ്പോള്‍12.07Mbps ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡാണ് ഇന്ത്യയില്‍ ലഭിക്കുന്നത് . ഇതാവട്ടെ
നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലേതിനേക്കാൾ വളരെ കുറവുമാണ്. ഏക ആശ്വാസം എന്ന് പറയാവുന്നത് മാർച്ചിലെ 10.15Mbps വേഗതയിൽ നിന്നും ചെറിയ വളർച്ചയുണ്ടായി എന്നത് മാത്രമാണ്. ബ്രോഡ്ബാൻഡ് വഴിയുള്ള ഡൗൺലോഡ് സ്പീഡ് മാർച്ചിൽ 35.98Mbps ആയിരുന്നത് സെപ്തംബറിൽ 46.47Mbps ആയി ഉയർന്നിട്ടുണ്ട്.
നിലവില്‍ 121Mbps വേഗതയുമായി മൊബൈൽ ഇൻറർനെറ്റ് സ്പീഡിൽ ദക്ഷിണ കൊറിയയും ബ്രോഡ്ബാൻഡ് സ്പീഡിൽ 226.6Mbps ആയി സിംഗപ്പൂരും ലോകരാജ്യങ്ങളില്‍ ഒന്നാമതെത്തി.