സ്വര്‍ണ്ണ കടത്ത്: കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു: മുല്ലപ്പള്ളി

single-img
26 October 2020

വിവാദമായ സംസ്ഥാനത്തെ സ്വര്‍ണ്ണക്കടത്ത്‌ കേസിന്‍റെ അന്വേഷണം ഉന്നതരിലേക്ക്‌ എത്താതിരിക്കാനുള്ള നീക്കമാണ്‌ അണിയറയില്‍ നടക്കുന്നതെന്ന ആരോപണവുമായി ‌കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണ കടത്ത് കേസില്‍ എല്‍ഡിഎഫ്‌ എംഎല്‍എയുടെ പേരുകൂടി പുറത്ത്‌ വന്നതോടെ ആരുടെ ചങ്കിടിപ്പാണ്‌ വര്‍ധിക്കുന്നതെന്ന്‌ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന്അദ്ദേഹം പറഞ്ഞു.

അതിനാലാണ്‌ സിബിഐ അന്വേഷണം മുന്‍കാല പ്രാബല്യത്തോടെ തടയാന്‍ സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലേക്കാണോ പോകുന്നതെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രധാന കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറിയെ കസ്റ്റഡിയിലെടുക്കാത്തതും ലൈഫ്‌ മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ഈ പദ്ധതിയുടെ ചെര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാത്തതും അതിന്‌ ഉദാഹരണമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു‌.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന അന്വേഷണത്തില്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്‌ ലഭിച്ചിരുന്നെങ്കിലും അവര്‍ അതിന്‌ തയ്യാറായില്ല.പുറമേ അദ്ദേഹത്തിന്‌ മുന്‍കൂര്‍ ജാമ്യം തേടാനുള്ള അവസരവും നല്‍കി.

നിയമ വിരുദ്ധമായ വിദേശനാണയ വിനിമയ ക്രമക്കേട്‌ കൃത്യമായി കണ്ടെത്തിയ ലൈഫ്‌ മിഷന്‍ കേസിലും നിയമപോരാട്ടത്തിന്‌ കളമൊരുക്കി പദ്ധതി ചെയര്‍മാനായ മുഖ്യമന്ത്രിക്ക്‌ രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്‌ കേന്ദ്ര ഏജന്‍സികള്‍ ചെയ്‌തതെന്നും മുല്ലപ്പള്ളിആരോപിക്കുന്നു.അതേപോലെ തന്നെ കൊടുവള്ളി എംഎല്‍എക്കെതിരായ മൊഴി ഉണ്ടായിട്ടും അതേകുറിച്ച്‌ അന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ്‌ തയ്യാറാകാത്തതും ബിജെപിയും സിപിഎമ്മും ദേശീയതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.