പ്രധാനമന്ത്രിയുടെ ആഢംബര സൗകര്യങ്ങളുമുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി

single-img
25 October 2020

ഏറ്റവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും നൂതന ആഢംബര സൗകര്യങ്ങളുമുള്ള ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തെ വിമാനവും ഇന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പറന്നിറങ്ങി. ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സഞ്ചരിക്കാനായി ഇന്ത്യ വാങ്ങിയ രണ്ട് പുതുപുത്തന്‍ ബോയിങ് 777 വിമാനങ്ങളില്‍ രണ്ടാമത്തേതാണ് ഇത്.

ഈ ശ്രേണിയിലെ വിമാനങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഒന്നിന് ന്യൂഡൽഹിയിൽ എത്തിയിരുന്നു. അസാധാരണ രീതിയില്‍ പരിഷ്കരിച്ചാണ് ഈ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വിമാനത്തിനുള്ളില്‍ സീറ്റുകളുടെ ഒരു ഭാഗം നീക്കംചെയ്ത ശേഷം ഈ സ്ഥലത്ത് ഓഫീസ്, മീറ്റിംഗ് റൂമുകൾ, ‘കിടപ്പറ’, പത്രസമ്മേളന മുറി, മെഡിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം പ്രത്യേകമായി ഉള്‍പ്പെടുത്തി.

ഇതിനെല്ലാം പുറമേ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് ഈ വിമാനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ശത്രുക്കളുടെ മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സും ഇന്ധനം തീര്‍ന്നാല്‍ ആകാശത്ത് വച്ചു തന്നെ നിറയ്ക്കാനും കഴിയുന്ന സംവിധാനവും ഉണ്ട്. വിദഗ്ദ പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും ഈ വിമാനങ്ങള്‍ പറത്തുക.