ഒരു കണ്ണിന് കാഴ്ചയില്ല; 44 വർഷമായി ആരും കയറാനും മുറിക്കാനും ഭയപ്പെടുന്ന പടു കൂറ്റന്‍ മരങ്ങളും ബേബിയുടെ കോടാലിക്ക് വഴങ്ങും; മരത്തില്‍ നിന്ന് വീണത് നാല് തവണ; ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴക്കു; അധികൃതരിൽ നിന്ന് ഒരു പരിഗണനയും ഇത് വരെ ലഭിച്ചിട്ടില്ല.

single-img
25 October 2020

ആലംകോട് ചിയ്യാനൂര്‍ സ്വദേശിയായ കക്കാട്ട് പറമ്പില്‍ ബേബി 14-ാമത്തെ വയസില്‍ തുടങ്ങിയതാണ് മരം കയറ്റവും മരം മുറിയും. ജീവിക്കാനായി കൈവിട്ട തൊഴിലിനിറങ്ങിയിട്ട് 44 വര്‍ഷം തികയുന്നു. . 44 വര്‍ഷത്തെ ജീവിതം പണയം വെച്ച തൊഴില്‍ ജീവിതത്തില്‍ മരത്തില്‍ നിന്ന് വീണത് നാല് തവണയാണ്. അപകടത്തില്‍ നിന്നെല്ലാം ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴക്കാണ്.

ആരും കയറാനും മുറിക്കാനും ഭയപ്പെടുന്ന പടു കൂറ്റന്‍ മരങ്ങളും ബേബിയുടെ കോടാലിക്ക് വഴങ്ങും. കാറ്റിലും മഴയിലും റോഡില്‍ വീഴുന്ന മരങ്ങള്‍ മുറിച്ച് മാറ്റാനും പ്രദേശത്തുകാര്‍ക്ക് ബേബി ആശ്രയമാണ്. ഒരു കണ്ണിന് കാഴ്ചയില്ലാതെയാണ് ബേബി 58 മത്തെ വയസിലും ഈ കൈവിട്ട ജോലി ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തര്‍ക്ക് പോലും ഇപ്പോഴും അറിയില്ല.

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഇടയില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന പടുകൂറ്റന്‍ വൃക്ഷങ്ങള്‍ വരെ ബേബി പ്രയാസം കൂടാതെ മുറിച്ച് മാറ്റുന്നത് കാണുമ്പോള്‍ കണ്ട് നില്‍ക്കുന്നവര്‍ക്ക് തന്നെ അത്ഭുതം തോന്നും.

മരങ്ങളുടെ പ്രായം അറിയുന്നതിനും തോത് അറിയുന്നതിനും പ്രദേശത്തെ പലരും ആശ്രയിക്കുന്നതും ബേബിയെ തന്നെയാണ്. കര്‍ഷകര്‍ക്ക് തൊഴിലെടുക്കാനാവശ്യമായ ഉപകരണങ്ങള്‍ പഞ്ചായത്തുകള്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നല്‍കാറുണ്ടെങ്കിലും ജീവന്‍ പണയം വച്ച് ഉയരങ്ങളില്‍ കയറി വിളകള്‍ പറിച്ചെടുക്കുന്ന തെങ്ങ്, കവുങ് കയറ്റ തൊഴിലാളികള്‍ക്ക് അധികൃതര്‍ ഒരു പരിഗണനയും ഇത് വരെ നല്‍കിയിട്ടില്ലെന്ന പരിഭവം ബേബി പങ്ക് വെക്കുന്നു.