ഒമ്പതാം ക്ലാസുകാരൻ സ്വന്തമായി വികസിപ്പിച്ച ആപ്ലിക്കേഷൻ “ഡിസ്കവർ ഇന്ത്യ ന്യൂസ്” എന്ന ആപ് ഗൂഗിൾ പ്ലെസ്റ്റോറിൽ
ഒമ്പതാം ക്ലാസുകാരനായ മുഹമ്മദ് സിദാന് കോവിഡ് കാലത്ത് വീട്ടിലിരുന്ന സമയം വെറുതെയായില്ല. വീട്ടിലിരുന്ന സമയംകൊണ്ട് സ്വന്തമായി ഒരു ആപ്ലിക്കേഷനാണ് സിദാൻ ഉണ്ടാക്കിയത്.
ഗൂഗിൾ പ്ലെസ്റ്റോറിൽ ഡിസ്കവർ ഇന്ത്യ ന്യൂസ് എന്നടിച്ചാൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലെ വാർത്ത ചാനലുകൾ എല്ലാം ഒരു ക്ലിക്കിൽ പ്രഫഷനൽ മികവിൽ ലഭിക്കുമെന്നത് ഈ കൊച്ചുമിടുക്കന്റെ കണ്ടുപിടിത്തമാണ്. തെക്കേകര പുള്ളോലിയിൽ മനാഫ്-മുബീന ദമ്പതികളുടെ മകൻ മുഹമ്മദ് സിദാന്റെ ആദ്യപരീക്ഷണം വിജയിച്ച സന്തോഷത്തിലാണ്ഈ കുടുംബം.
ആറുമാസത്തെ പരിശ്രമംകൊണ്ടാണ് ഇത്തരത്തിലൊരു ആപ് രൂപപ്പെടുത്തിയത്. യു ട്യൂബ് സെർച്ചിങ്ങിലൂടെയാണ് കോഡിങ് കണ്ടെത്താൻ കഴിഞ്ഞതെന്ന് സിദാൻ പറയുന്നു. ഡെബിറ്റ് കാർഡിലൂടെ 25 ഡോളർ ഗൂഗിളിന് കൈമാറിയതോടെ കർശന നിബന്ധനകളോടെ അനുമതി ലഭിച്ചു.
മൂന്നുതവണത്തെ അപ്ഗ്രേഡിനു ശേഷമാണ് പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞത്. പിതാവ് മനാഫിന്റെ പ്രചോദനവും സിദാനു തുണയായി. മുഹമ്മദ് നജാദ്, ഖദീജ, മുഹമ്മദ് ഹംദാൻ എന്നിവരാണ് സഹോദരങ്ങൾ. ഈരാറ്റുപേട്ട ഗൈഡൻസ് സ്കൂൾ വിദ്യാർഥിയാണ് സിദാൻ.