ജയിച്ചാല്‍ ബീഹാറില്‍ എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സിൻ; ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദത്തില്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബീഹാറിൽ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമാകുന്നു. സംസ്ഥാനത്തെ ജനതക്ക് നൽകിയ വാഗ്ദാനങ്ങൾ മോദി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ പ്രകടനപത്രികയിലാണ് ഇപ്പോഴും പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിൻ്റെ കാര്യം പറയുന്നത്.
അതേസമയം കൊവിഡ് വാക്സിൻ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുയർന്നതോടെ ബിജെപി നേതൃത്വം വാഗ്ദാനത്തിൽ വിശദീകരണവുമായി രംഗത്ത് എത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിർമ്മല സീതാരാമനാണ് കൊവിഡ് വാക്സിൻ്റെ കാര്യം പറഞ്ഞത്.
രാജ്യത്ത് കൊവിഡ് വാക്സിൻ വൻതോതിൽ ഉത്പാദനം തുടങ്ങിയാൽ എത്രയും വേഗത്തില്‍ ബീഹാറിലെ എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യും. ഞങ്ങള്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന ഉറപ്പാണ് ഇത് – നിർമ്മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍സംഭവം വിവാദമായതോടെ വിമർശനവുമായി മറ്റു പാർട്ടികൾ രംഗത്ത് എത്തി.
സംഭവം വിവാദമായപ്പോള്‍ ബിജെപി തന്നെ രംഗത്ത് വിശദീകരണവുമായി എത്തി. ബീഹാറിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്നും ബിഹാറിൻ്റെ കാര്യത്തിൽ ഇവിടുത്തെ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു.