കൈക്കൂലി നൽകാൻ ഭിക്ഷയാചിച്ച് പിഞ്ചുകുഞ്ഞുങ്ങളും മുത്തശ്ശിയും; അമ്മയുടെ മരണ സർട്ടിഫിക്കറ്റിന് കൈക്കൂലി നൽകാനെന്ന് പ്ളക്കാർഡ്

single-img
21 October 2020

മകളുടെ മരണസർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കൈക്കൂലി നൽകാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മുത്തശ്ശിയും കുഞ്ഞുമക്കളും ഭിക്ഷാടനം നടത്തി. തഹസിൽദാർ ഓഫീസിനുമുന്നിലാണ് ഈറോഡ് ജില്ലയിലെ അന്തിയൂർ ആലാംപാളയത്തിൽ താമസിക്കുന്ന ജ്യോതിമണിയും പേരക്കുട്ടികളുമാണ് ഭിക്ഷയാചിച്ചത്.

ഭിക്ഷയാചിക്കുന്നതിന് കാരണം വ്യക്തമാക്കുന്ന പ്ളക്കാർഡും ഇവർ മുന്നിൽ വെച്ചിരുന്നു. ജ്യോതിമണിയുടെ മകൾ പ്രിയ ഏപ്രിൽ 16-ന് അസുഖം മൂലം മരിച്ചിരുന്നു. തുടർന്ന്, പ്രിയയുടെ മക്കളായ കുട്ടികൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അന്തിയൂരിനടുത്തുള്ള മാതതാർ ഗ്രാമനിർവാഹക അധികാരിക്ക് അപേക്ഷ നൽകി.

പല പ്രാവശ്യം ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് ജ്യോതിമണി പറയുന്നു. 3,000 രൂപ നൽകിയാലേ സർട്ടിഫിക്കറ്റ് തരാൻപറ്റൂ എന്ന് അധികാരി പറഞ്ഞു. ഇതേത്തുടർന്ന് പണമില്ലാത്തിനാൽ താനും കൊച്ചുമക്കളും ഭിക്ഷയെടുത്ത്‌ കൈക്കൂലി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ജ്യോതിമണി പറഞ്ഞു.

ഇതുകണ്ട ജനങ്ങൾ ഇവർക്കുചുറ്റും കൂടിയതോടെ തഹസിൽദാർ വിവരമറിഞ്ഞ് മൂവരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.