യുഎഇ – ഇസ്രയേല്‍ യാത്ര: ഇരു രാജ്യങ്ങളും പൗരന്മാര്‍ക്ക് വിസ ഒഴിവാക്കി

single-img
20 October 2020

യുഎഇ- ഇസ്രയേല്‍, തിരികെയുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള തീരുമാനം ഇരുരാജ്യങ്ങളും അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ച് യുഎഇ യുമായി സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നു.

കരാര്‍ ഉണ്ടായ ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎഇയില്‍ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധിസംഘം ഇസ്രയേലില്‍ എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ പുതിയ പ്രഖ്യാപനം വന്നിട്ടുള്ളത്. ഇസ്രയേലിലെ ടെല്‍ അവിവിലുള്ള ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലാണ് യുഎഇ പ്രതിനിധിസംഘം എത്തിയത്.

തങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്നും സാമ്പത്തികം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുന്ന നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നും നെതന്യാഹു പറയുകയും ചെയ്തു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രയ്ക്ക് രണ്ട് രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് വിസ ഒഴിവാക്കാന്‍ യുഎഇയും ഇസ്രയേലും തീരുമാനമെടുത്തെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്.