“കോടീശ്വരന് ഒരു ചായ”; കളിയാക്കലിലും പരിഭവമില്ലാതെ കോടീശ്വരൻ
വെള്ളരിക്കുണ്ടിൽ ജീവിക്കാൻ വേണ്ടി പെടാപാടുപെടുന്ന ഒരു പാവം കോടീശ്വരനുണ്ട് . തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലെ പടവെട്ടന്റെയും റാണിയുടെയും മൂത്ത മകനാണ് 26 വയസുള്ള ഈ യുവാവ്. ലുങ്കിയും ഷർട്ടും അലസമായി കിടക്കുന്ന മുടിയുമാണ് വേഷം.ജോലി മണ്ണ് മാന്തി യന്ത്രം ഓടിക്കലും.
കോടീശ്വരനായി അറിയപെടുന്ന ഇയാൾ കഴിഞ്ഞ 10 വർഷമായി കേരളത്തിലെ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയാണ്. 2 വർഷമായി വെള്ളരിക്കുണ്ട് ടൗണിലെ ജുൽകു കമ്പനിയിലെ തൊഴിലാളിയാണ്.
എന്താണ് പേര് എന്ന് ചോദിച്ചാൽ ഞാൻ കോടീശ്വരൻ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാറില്ല. ആളുകൾ പരിഹാസത്തോടെ നോക്കുമ്പോൾ തന്റെ തിരിച്ചറിയൽ കാർഡ് കാണിക്കേണ്ട സ്ഥിതിയാണ് ഈ പാവത്തിന്.
പണികഴിഞ്ഞ് അടുത്തുള്ള ഹോട്ടലിൽ എത്തുമ്പോൾ സപ്ലെയർ കോടീശ്വരന് ഒരു ചായ എന്ന് വിളിച്ച് പറയും. ഈസമയം കടയിലുള്ളവർ അന്തം വിട്ട് നോക്കും ഇവൻ കോടീശ്വരനോ. ആരൊക്കെ കളിയാക്കിയാലും കോടീശ്വരന് പരിഭവമില്ല. കാരണം ഒന്നാം വയസിൽ അച്ചനും അമ്മയും പഴനി ക്ഷേത്രത്തിൽ വച്ച് ഇട്ട പേരാണ് കോടീശ്വരൻ.