ഓൺലൈൻ കാർഡ് ഗെയിമുകളിൽ 30 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി
പുതുച്ചേരി: ഓൺലൈൻ കാർഡ് ഗെയിമുകളോടുള്ള ഇഷ്ടം ഒടുവിൽ ലക്ഷങ്ങളുടെ കടക്കെണിയിലായപ്പോൾ പുതുച്ചേരിയിൽ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വില്യനൂർ എല്ലയമ്മൻ കോവിൽ സ്ട്രീറ്റിൽ കഴിയുന്ന വിജയകുമാർ (36) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആണ് വിജയകുമാർ.
തീർക്കാനാകാത്ത കടബാധ്യതയുണ്ടെന്നും ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നുമുള്ള ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സാപിൽ അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
മൊബൈൽ സിം കാർഡുകളുടെ ഹോൾസെയിൻ കച്ചവടക്കാരനാണ് മരിച്ച വിജയകുമാർ. ലോക്ഡൗൺ സമയത്താണു ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്. ആദ്യം പണംലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിനു അടിമയായി. പിന്നീട് കടം വാങ്ങി കളിക്കാൻ തുടങ്ങി. ഒടുവിൽ 30 ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി.
താൻ വിട പറയുകയാണെന്നും മക്കളെ നന്നായി നോക്കണമെന്നും പറഞ്ഞ് ശനിയാഴ്ച രാത്രി ഭാര്യ മധുമിതക്കു വാട്സാപ് സന്ദേശം അയച്ചു . ഭാര്യ ഉടൻ പൊലീസിൽ പരാതി നൽകി. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. പിറ്റേന്നു രാവിലെ പൊലീസ് നടത്തിയ തിരച്ചിലിൽ കോർക്കാട് നത്തമേട് കുളക്കരയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപം വിജയ കുമാറിന്റെ ബൈക്കും നിർത്തിയിട്ടിരുന്നു