ബിജെപി മുന്നേറ്റം തടയാൻ കേരളത്തില്‍ സിപിഎം -കോൺഗ്രസ് ധാരണ: കെ സുരേന്ദ്രന്‍
ബിജെപിയെ സംസ്ഥാനങ്ങളില്‍ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാളിലും ബീഹാറിലും രൂപീകരിച്ചപോലെ കോൺഗ്രസ്- ഇടതുപക്ഷ സഖ്യം രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന്കെ യെച്ചൂരിയുടെ പ്രസ്താവന എന്ന്സുരേന്ദ്രൻ ആരോപിച്ചു. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ സിപിഎം-കോൺഗ്രസ് ധാരണ ഉണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാംവാർഷികത്തിൽ അവർ എവിടെയെത്തിയെന്ന് യെച്ചൂരി ആത്മപരിശോധന നടത്തണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുമെന്ന പ്രസ്താവന മാത്രം മതി രാജ്യത്തെ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ നൂറാം വർഷത്തെ അവസ്ഥ മനസിക്കാൻ. ജമ്മു കാശ്മീരിൽ മതമൗലികവാദികളുമായി പരസ്യസഖ്യത്തിലേർപ്പെട്ട ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ഏത് അഴിമതിക്കാരുമായും കൂട്ടുകൂടുകയാണ്.കൊച്ചിയിലെ പാലാരിവട്ടം പാലത്തിൻ്റെ അഴിമതി കേസ് അട്ടിമറിക്കാനുള്ള നീക്കം കേരളത്തിലെ ഭാവി സഖ്യത്തിനുള്ള അടിത്തറയാണ്.
അതേപോലെ തന്നെ കൊല്ലത്ത് ഐഎൻടിയുസി നേതാവിനെതിരായ 500 കോടിയുടെ അഴിമതിക്കേസിൽ സി.ബി.ഐയുടെ പ്രോസിക്യൂഷൻ നടപടിയെ സംസ്ഥാന സർക്കാർ എതിർത്തതും ഇതിൻറെ ഭാഗമായാണ്. കോണ്‍ഗ്രസ് സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് തട്ടിപ്പിലും മുന്നണി സമരം ദുർബലമാക്കിയാണ് സിപിഎമ്മിന് പ്രത്യുപകാരം ചെയ്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.