പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്; നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി

single-img
16 October 2020

യുവതിയെ പീഡിപ്പിച്ച കേസിൽ കുറ്റവാളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവിൽ ഇടപെടാനൊരുങ്ങി സുപ്രീംകോടതി. പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാനായി പീഡനമേ‌റ്റ യുവതിയോട് രക്ഷാബന്ധൻ കെട്ടിത്തരുവാൻ അപേക്ഷിക്കണമെന്നും അതിനായി ആചാരത്തിന്റെ ഭാഗമായി 11,000 രൂപ യുവതിക്ക് നൽകണമെന്നും കഴിഞ്ഞ ജൂലായ് 30ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിയായ വ്യക്തി ഭാര്യയോടൊപ്പം യുവതിയുടെ വീട്ടിലെത്തി വേണം രാഖി കെട്ടുവാൻ എന്നും പറഞ്ഞിരുന്നു.

മാത്രമല്ല, യുവതിയുടെ മകന് 5000 രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് പ്രകാരം പണം നൽകി എങ്കിലും വാങ്ങാൻ തയ്യാറാകാത്ത യുവതിയ്‌ക്ക് ബലമായി പണം നൽകേണ്ടി വന്നു. പീഡനത്തിനിരയായ യുവതിയുടെ അഭിമാനത്തിന് വിള‌ളലേൽപ്പിച്ച ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഒൻപത് വനിത അഭിഭാഷകർ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിലെ ജസ്‌റ്റിസ് എ.എം ഖാൻവിൽക്കർ അറ്റോർണി ജനറൽ കെകെ വേണുഗോപാലിന് നോട്ടീസ് അയക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന്മുതിർന്ന അഭിഭാഷകനായ സഞ്ജയ് പരീഖ് ഹർജിക്കാർക്കായി കോടതിയിൽ ഹാജരായി. സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും കീഴ്‌കോടതികളും ഇതുപോലുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതിനാലാണ് ഹർജിയെന്നും അസാധാരണ സാഹചര്യമായതിനാലാണ് ഇത്തരം ഹർജി നൽകേണ്ടി വന്നതെന്നും സഞ്ജയ് പരീഖ് കോടതിയെ അറിയിച്ചു.