ഇടത് മുന്നണി പ്രവേശനം: ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോടിയേരി
സംസ്ഥാനത്ത് കേരളകോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയില്‍ ചേരാൻ തീരുമാനിച്ചതോടെ യുഡിഎഫ് രാഷ്‌ട്രീയപരമായും സംഘടനാപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജോസ് കെ മാണിയുടെത് യുഡിഎഫിന്റെ അടിത്തറയിളക്കുന്ന തീരുമാനമാണ്.
സംസ്ഥാനത്താകെ യുഡിഎഫിന്റെ അക്രമസമരം നടക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനകക്ഷി ഇടതുമുന്നണിയുമായി സഹകരിക്കാൻ തയ്യാറായത്. താന്‍ ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു. യുഡി എഫ് മുന്നണിയിലെ മൂന്നാമത് വലിയ കക്ഷിയാണ് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങൾക്കുളള തിരിച്ചടിയാണ് ഈ തീരുമാനം.
കേരളത്തില്‍ ഇടത് മുന്നണിയുടെ ബഹുജന അടിത്തറ വികസിപ്പിക്കാൻ കേരളകോൺഗ്രസിന്റെ വരവോടെ സാധിക്കും. കേരളത്തില്‍ കോൺഗ്രസ്, ബിജെപിയുടെ ബി ടീമായി മാറിയെന്നും കോടിയേരി വിമർശിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹൈക്കമാന്റിനും കഴിവില്ലെന്ന് കേരളകോൺഗ്രസ് ഇടത് മുന്നണിയില്‍ എത്തിയതോടെ തെളിയിച്ചു എന്നും കോടിയേരി അഭിപ്രായപ്പെട്ടു.