ശബരിമല തീര്‍ത്ഥാടനം: സുരക്ഷാ മാനദണ്ഡങ്ങൾ അറിയാം

single-img
15 October 2020

ഈ വര്‍ഷത്തെ തുലാമാസ പൂജകൾക്കായി കോവിഡ് വ്യാപനം നിലനിൽക്കവയും നാളെ ശബരിമല നടതുറക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്തർ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മാർഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. മുൻകൂട്ടി വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനം നടത്താവുന്നതാണെന്നും രജിസ്റ്റർ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കൈയിൽ കരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ നിർദ്ദേശം നൽകുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനല്ലെന്നും കൊവിഡ് വന്ന് പോയവർക്ക് പലർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദർശനത്തിനായി മല കയറാൻ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണ്. നിലവിൽ രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടിൽത്തന്നെ കഴിഞ്ഞവരാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് മല കയറിയാലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്.

നിലവിൽ പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ദർശനത്തിന് അനുവാദമുള്ളത്.
ഇവർ വിർച്വൽ ക്യൂവിൽ ബുക്കിംഗ് നടത്തിയപ്പോൾ ദർശനത്തിന് നൽകിയ സമയവും തിയതിയും കൃത്യമായി പാലിക്കണം.’-മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ദർശനത്തിന് വരുന്നവർ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. മല കയറുന്ന സമയം മാസ്ക് ധരിക്കൽ പ്രയാസമാണ്. എന്നാൽ മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. പ്രതിരോധ മാർഗങ്ങളായ സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ എല്ലാം കരുതുകയും ഇവ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്യണം.

അതേപോലെ തന്നെ മല കയറുമ്പോഴും ദർശനസമയത്തും പോലീസ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ദർശത്തിനായി എത്തുന്ന ഭക്തർ കൂട്ടം ചേർന്ന് സഞ്ചരിക്കാൻ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചേ ദർശനത്തിന് എത്താവൂ എന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

അതേസമയം ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചു. 48 മണിക്കൂർ മുമ്പേയുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു.