ഒരുവർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ സ്വത്തിൽ 36 ലക്ഷത്തിന്റെ വർദ്ധനവ്
അവസാന ഒരുവർഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തിൽ വർദ്ധനവ്. എന്നാല്‍ ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വത്തിൽ കുറവ് രേഖപ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് ആസ്തി വെളിപ്പെടുത്തി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2020 ജൂൺ 30ന് പ്രധാനമന്ത്രിയുടെ ആസ്തി 2.85 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 2.49 കോടിയായിരുന്നു. അതായത് 36 ലക്ഷത്തിന്‍റെ വർദ്ധനയുണ്ടായി. ഈ വര്‍ദ്ധനവില്‍ 3.3 ലക്ഷം രൂപ ബാങ്ക് നിക്ഷേപമായും 33ലക്ഷം രൂപ നിക്ഷേപത്തിൽനിന്നുള്ള വരുമാനവുമായാണ് വർദ്ധിച്ചതായി കാണിച്ചിരിക്കുന്നത്.പ്രധാനമന്ത്രി മോദിക്ക് 1.75 കോടിയുടെ ജംഗമ സ്വത്തുക്കളും എസ്ബിഐ ഗാന്ധിനഗർ ബ്രാഞ്ചിൽ 3.38 ലക്ഷത്തിന്‍റെ ഒരു നിക്ഷേപവുമുണ്ട്. മാത്രമല്ല, 31,450 രൂപ പണമായും കൈയിൽ സൂക്ഷിക്കുന്നു.
ഇവയ്ക്ക് പുറമേ 1.6 കോടിയുടെ സ്ഥിര നിക്ഷേപവും 84.3ലക്ഷം രൂപയൂടെ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റും 1.5 ലക്ഷത്തിെൻറ ഇൻഷുറൻസ് പോളിസിയും 20,000 രൂപയുടെ ഇൻഫ്ര ബോണ്ടും സ്വത്തുക്കളിൽ ഉൾപ്പെടും.ഇദ്ദേഹത്തിന്റെ പേരില്‍ വാഹനങ്ങള്‍ ഇല്ല. എന്നാല്‍ 1.45 ലക്ഷം രൂപ വിപണി വില വരുന്ന നാലു സ്വർണ മോതിരം മോദിയുടെ സ്വത്തുക്കളിൽ ഉണ്ട്.
അതേസമയം മുൻ വർഷം 32.3 കോടിയുടെ സ്വത്തുണ്ടായിരുന്ന അമിത് ഷാക്ക് ഈ വർഷം അത് കുറഞ്ഞ് 28.63 കോടിയുടെ സ്വത്തായിമാറി.ഗുജറാത്തില്‍ മാത്രം അദ്ദേഹത്തിന്‍റെ ആകെ സ്വത്തുക്കളുടെ മൂല്യം 13.56 കോടി രൂപയാണ്. ഷായുടെ ബാങ്ക് നിക്ഷേപം 1.04 കോടിയും ജുവല്ലറി 44.47ലക്ഷവുമാണ്.