മരിച്ചെന്ന് കരുതി ഒന്നരദിവസം ഫ്രീസറില്‍ സൂക്ഷിച്ചു; 76കാരന് ജീവനുണ്ടെന്ന് കണ്ടെത്തിയത് സംസ്‌കാരത്തിന് തൊട്ടുമുന്‍പ്

single-img
14 October 2020

തമിഴ്‌നാട്ടില്‍ മരിച്ചെന്ന് കരുതി ഒന്നര ദിവസം പൂര്‍ണ്ണമായി ഫ്രീസറില്‍ സൂക്ഷിച്ച ആള്‍ക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ട് അത്ഭുതകരമായി രക്ഷപ്പെടുത്തി. സംസ്ഥാനത്തെ സേലത്താണ് എഴുപത്തിയാറുകരനെ അബദ്ധത്തില്‍ ബന്ധുക്കള്‍ ഫ്രീസറില്‍ സൂക്ഷിച്ചത്.

സംസ്ക്കാരം നടന്നാല്‍ ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ജീവനക്കാരനാണ് മരിച്ചെന്ന് കരുതിയ ആള്‍ക്ക് ജീവനുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്.ബന്ധുക്കള്‍ ശവസംസ്‌കാരത്തിനുള്ള അവസാന വട്ട തയാറെടുപ്പുകള്‍ നടക്കുന്നതിനിടെ എഴുപത്തിയാറുകാരനായ ബാലസുബ്രഹ്മണ്യന്‍റെ മൃതദേഹം ഫ്രീസറില്‍ നിന്നും മാറ്റാന്‍ നോക്കി. ഈ സമയം മരിച്ചെന്ന് കരുതിയ ആള്‍ ശ്വാസം എടുക്കുന്നതായും കൈകള്‍ അനക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇയാള്‍ ഈ വിവരം അവസാനമായി കാണാനെത്തിയ ബന്ധുക്കളെ അറിയിച്ചെങ്കിലും, മരിച്ചയാളുടെ ആത്മാവ് പൂര്‍ണമായും വിട്ടുപോകാത്തതിനാലാണ് കൈകകള്‍ അനക്കുന്നതെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ മറുപടി. എന്നാല്‍ വിവരം അറിഞ്ഞനാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ അറിയിച്ചതോടെ, സേലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ വ്യക്തി മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

വീട്ടില്‍ സഹോദരന്‍ ശരവണകുമാറിനും ശരവണന്റെ മകള്‍ക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വാര്‍ദ്ധക്യസഹജമായ അസുഖം കൂടിയതോടെ സേലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലൂടെ കൂടുതല്‍ പ്രതീക്ഷ വേണ്ടെന്നും വീട്ടില്‍ തന്നെ കിടത്തി പരിചരിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് തിരികെ വീട്ടിലേക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ കാര്യമായ പ്രതികരിക്കാതായതോടെ മരിച്ചെന്ന് ഇവര്‍ തെറ്റിധരിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ബാലസുബ്രഹ്മണ്യം മരിച്ചെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേരാണ് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. അതേസമയം ബന്ധുക്കള്‍ മനപ്പൂര്‍വ്വം ഫ്രീസറില്‍ കിടത്തിയതാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്.