‘രാഷ്ട്രീയമായി ഇടതു ചേരിയിൽ’:ജോസ് വിഭാഗത്തിന്റെ അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട്; പരസ്യമായി മാണി സി കാപ്പനെ എതിർക്കില്ല

single-img
13 October 2020

ഇടതു മുന്നണിയിൽ പ്രവേശിക്കുന്ന കേരള കോൺഗ്രസ്സ് (എം)ന്റെ അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനം ഉടൻ ഉണ്ടാകും. ഇക്കാര്യത്തിൽ കേരള കോൺഗ്രസ്സ് (എം) തങ്ങളുടെ സമ്മതം എൽഡിഎഫിനെ അറിയിച്ചതായാണ് റിപ്പോർട്ട്. പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎൽഎ മാണി സി കാപ്പൻ ഉയർത്തിയ അവകാശവാദത്തിന് എതിരേ ഇപ്പോൾ ശക്തമായ എതിർപ്പ് പരസ്യമായി പറയേണ്ടതില്ലെന്ന തീരുമാനം ജോസ് വിഭാഗം എടുത്തതായും വിവരമുണ്ട്.

സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. മുന്നണിയുടെ ഭാഗമായി മാറുമ്പോൾ സീറ്റുകൾ അതിന്റെ നേതൃത്വം നിശ്ചയിക്കട്ടെയെന്ന സമീപനം സ്വീകരിക്കാമെന്ന നിലപാടും സ്വീകരിച്ചതായി ജോസ് കെ മാണിയോട് അടുത്ത വൃത്തങ്ങൾ ഇ വാർത്തയെ അറിയിച്ചു.

അതേസമയം, ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സീറ്റ് വിഷയത്തിൽ സിപിഐയുടെ കടുംപിടുത്തം ഇപ്പോൾ അയഞ്ഞിരിക്കുകയാണ്. എന്നാൽ പാലായിൽ സിപിഎം മുന്നോട്ടു വച്ച ഫോർമുല എൻസിപി തള്ളി. ജോസ് കെ മാണി വിഭാഗത്തിന് എട്ടോ ഒൻപതോ സീറ്റുകൾ നൽകാമെന്ന ധാരണയ്ക്കിടെ, പാലാ എൻസിപിയും കാഞ്ഞിരപ്പള്ളി സിപിഐയും വിട്ടു കൊടുക്കുക എന്ന ഫോർമുലയായിരുന്നു മുന്നോട്ടു വച്ചത്.

കാഞ്ഞിരപ്പള്ളി പരാജയപ്പെട്ട സീറ്റായതിനാലാണ് സിപിഐ, സിപിഎമ്മിന് വഴങ്ങുന്നതെന്നും ജയിച്ച സീറ്റ് വിട്ട് കൊടുക്കുന്ന തനിക്ക് നഷ്ടപരിഹാരം വേണമെന്ന വാശിയിലാണ് കാപ്പനെന്നും വിലയിരുത്തലുണ്ട്. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന എൻസിപിയുടെ നിലപാട്, വിലപേശൽ തന്ത്രമാണെന്ന് ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരും പറയുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം താൻ എൽഡിഎഫ് വിടുമെന്ന് മാണി സി കാപ്പൻ ഭീഷണി മുഴക്കിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം)15 സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ ആറെണ്ണം ജയിച്ചു. ഒമ്പതിടത്ത് തോറ്റു. ഏറ്റുമാനൂർ, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂർ, പേരാമ്പ്ര, തളിപ്പറമ്പ് എന്നീ സീറ്റുകളിൽ സിപിഎം ആണ് ജയിച്ചത്. തിരുവല്ലയിൽ ജനതാദൾ, കുട്ടനാട്ടിൽ എൻസിപി എന്നീ ഇടതു കക്ഷികൾ ജയിച്ചപ്പോൾ പൂഞ്ഞാർ പിസി ജോർജ് വിജയിച്ചു. എൻ ജയരാജ് കാഞ്ഞിരപ്പള്ളിയിൽ പരാജയപ്പെടുത്തിയത് സിപിഐയെയെയാണ്. ഈ സീറ്റിൽ ആദ്യം നടത്തിയ കടുംപിടുത്തം സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സിപിഐയ്ക്ക് ഇല്ല.

കേരള കോൺഗ്രസ് (എം) ജയിച്ച സീറ്റുകളിൽ പാലാ, ഉപതെരഞ്ഞെടുപ്പിലാണ്‌ ഇടതുമുന്നണിക്കു വേണ്ടി എൻസിപി നേടിയത്. എന്നാൽ, മാണി സാറിന്റെ പാലായില്ലാതായാൽ അസ്തിത്വം ചോദ്യം ചെയ്യപ്പെടും എന്നും തങ്ങളുടെ പാർട്ടിയുടെ പ്രസ്റ്റീജ് സീറ്റ് തങ്ങൾക്കു തന്നെ തരേണ്ടത് ധാർമ്മികതയുടെ പ്രശ്നമാണെന്നും ജോസ് വിഭാഗം വ്യക്തമാക്കി. ഇനി ഒരു തെരഞ്ഞെടുപ്പിൽ പൂർണ വിജയസാധ്യതയുള്ള സീറ്റാണത്; അത് ലഭിക്കാതെ അണികളെ കൂടെ നിർത്താനാകില്ലെന്ന് ജോസ് വിഭാഗം സിപിഎം നേതാക്കളോട് പറഞ്ഞതായി അറിയുന്നു. പാലായെ കൈവിട്ടുള്ള രാഷ്ട്രീയം ചിന്തിക്കാന്‍ കഴിയില്ലെന്ന് എന്‍ ജയരാജ് എംഎൽഎയും പ്രതികരിച്ചു.

എൻസിപിക്ക് രാജ്യസഭാസീറ്റ് നൽകി മാണി സി കാപ്പനെ അനുനയിപ്പിക്കാനായിരുന്നു സിപിഎം നിർദ്ദേശം. ‘എകെ ശശീന്ദ്രനും ടിപി പീതാംബരനും ഉൾപ്പടെയുള്ള നേതാക്കൾക്ക് ആദ്യം കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മാണി സി കാപ്പന്റെ ഭീഷണി മൂലമാണ് എൻസിപി പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനം നടത്തിയത്.