`അവാർഡ് കിട്ടിയില്ലെങ്കിലേ അതിശയമുള്ളു, കഴിഞ്ഞ മുപ്പത് ദിവസം ഞങ്ങൾ നേരിട്ട് കണ്ടതാണ്´
അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാച്ചപ്പോൾ ഏറ്റവും മികച്ച നടനായി സുരാജ് വെഞ്ഞാറമൂട് പുരസ്കാരം സ്വന്തമാക്കി. ദേശീയ അവാർഡിനു ശേഷം സംസ്ഥാന അവാർഡ് സ്വന്തമാക്കിയ വ്യക്തി എന്ന പ്രത്യേകതയും ഇത്തവണത്തെ മികച്ച നടനുള്ള അവാർഡിനുണ്ട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളുടെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.
ഇപ്പോഴിതാ അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രമായ റോയ് യുടെ സംവിധായകൻ സുനിൽ ഇബ്രാഹിം സുരാജിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ മുപ്പത് ദിവസം ഞങ്ങൾ നേരിട്ട് കണ്ടതാണ്. അവാർഡ് കിട്ടിയില്ലെങ്കിലേ അതിശയമുള്ളു എന്നാണ് സുനിൽ കുറിച്ചിരിക്കുന്നത്.
ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി. ഷിനോസ് റഹ്മാന്‍ സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ മികച്ച രണ്ടാമത്തെ ചിത്രമായി. ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് ആണ് മികച്ച സംവിധായകന്‍. മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വര്‍ഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും തെരഞ്ഞെടുത്തത്.