24കാരനൊപ്പം ഒളിച്ചോടിയെന്ന വ്യാജവാർത്ത പ്രചരിച്ചത് സ്വന്തം മകനുൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ: പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ യുവതിയുടെ ഒറ്റയാൾ പോരാട്ടം
സഹപ്രവര്‍ത്തകനൊപ്പം ഒളിച്ചോടിയെന്നു വ്യാജ വാര്‍ത്തയ്ക്ക് എതിരെ യുവതി നടത്തിയ പോരാട്ടം വിജയത്തിലേക്ക്. യുവതി പരാതി നൽകി ഏറെ വൈകിയാണ് പൊലീസ് കേസെടുത്തത്. പെരിയ സ്വദേശിനിയായ ഹേമലതയുടെ പരാതിയിന്മേലാണ് ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശ പ്രകാരം ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തി നാലുകാരനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്‌സാപ്പിലൂടെ ചിലർ പ്രചരിപ്പിച്ചത്. സ്വന്തം മകനുമുള്ള വാട്‌സാപ് ഗ്രൂപ്പിലാണ് അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടിയെന്നു ഫോട്ടോ സഹിതം ഫോര്‍വേഡ് മെസേജ് വന്നതെന്നു ഹേമലത പറയുന്നു. ഇതിനെതിരെയാണ് ഹേമലത പോരാടിയത്.
വൈകിയാണെങ്കിലും സൈബര്‍ അധിക്ഷേപത്തിനെതിരെ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ട ആശ്വാസത്തിലാണ് ഹേമലത. എന്ത് പ്രതിബന്ധമുണ്ടായാലും കിട്ടുന്നതെല്ലാം മുന്നും പിന്നും നോക്കാതെ പ്രചരിപ്പിച്ചവര്‍ക്കു തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നുണ്ട് ഹേമലത.