ബീച്ചുകള്‍ ഒഴികെയുളള ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ കേരളം

single-img
11 October 2020

കേരളത്തില്‍ ബീച്ചുകള്‍ ഒഴികെയുളള ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കാന്‍ തീരുമാനം. സംസ്ഥാനത്തെ ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും ഇപ്പോള്‍ തുറക്കാനാണ് തീരുമാനം. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമേ പ്രവേശനം അനുവദിക്കൂ.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. നിലവില്‍ ഹില്‍ സ്റ്റേഷനുകളിലും,സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.

ഇതോടൊപ്പം ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. പക്ഷെ ബീച്ച്‌ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. അവസാന 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

പുതിയ തീരുമാന പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. കേരളത്തിന്റെ പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം എന്നത് നിര്‍ബന്ധമാണ്‌. ഇവിടേക്ക് എത്തിയ ശേഷം 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല.അതിനാല്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച്‌ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കൊവിഡ് മുന്‍കരുതലുകളും,നിയന്ത്രണങ്ങളും ഉത്തരവില്‍ പറയുന്നുണ്ട്.

സംസ്ഥാനത്തേക്ക് എത്തുന്ന സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും,കൈകള്‍ സോപ്പിട്ട് കഴുകുന്നതിനും,ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും,ഹോട്ടലുകളിലും ഉണ്ടാകണം.

സഞ്ചരിക്കാനുള്ള നടപ്പാതകളും,കൈവരികളും,ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്‌പ്രേ ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം. ഇതോടൊപ്പം ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. സഞ്ചാരികള്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും,ഡിടിപിസി സെക്രട്ടറിമാര്‍ക്കുമായിരിക്കും.