വി മുരളീധരന്റെ പ്രോട്ടോക്കോൾ ലംഘനത്തിൽ നടപടി ഉടൻ; എംബസിയോട് വിശദീകരണം തേടി പ്രധാനമന്ത്രി
വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രോട്ടോക്കോള്‍ ലംഘിച്ച സംഭവത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയത്. നയതന്ത്ര പ്രോട്ടോക്കോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്.
മഹിള മോര്‍ച്ച നേതാവ് സ്മിത മേനോന് അബുദാബിയില്‍ നടന്ന ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ എങ്ങനെ പങ്കെടുത്തു എന്നതിനെക്കുറിച്ചാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക പ്രതിനിധി അല്ലാതിരുന്നിട്ടും സ്മിതാ മേനോൻ ഏത് സാഹചര്യത്തിലാണ് യോഗത്തിൽ പങ്കെടുത്തത് എന്നത് സംബന്ധിച്ച വിശദീകരണം എംബസി നൽകും.
2019 നവംബറിലാണ് അബുദാബിയിൽ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല യോഗം നടന്നത്. യോഗത്തിൽ ചട്ടം ലംഘിച്ച് സ്മിതാ മേനോൻ പങ്കെടുത്തിരുന്നു. വി മുരളീധരന്റെ ഒത്താശയോടെയാണ് പി ആർ കമ്പനി മാനേജരായ സ്മിത പങ്കെടുത്തത് എന്നാണ് ആരോപണം.
താനല്ല അനുവാദം നൽകിയതെന്നാണ് വി മുരളീധരൻ ആദ്യം മറുപടി നൽകി. എന്നാൽ മുരളീധരന്റെ അനുമതിയോടെയാണ് താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് സ്മിതാ മേനോൻ വെളിപ്പെടുത്തിയതോടെയാണ് മുരളീധരന്റെ വാദം പൊളിഞ്ഞത്.
സ്മിത മേനോന് സമ്മേളനത്തില്‍ പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്. നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടിയിരുന്നു.