കള്ളപ്പണം: വിജിലന്‍സ് അന്വേഷിക്കണം; പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്നും സിപിഎം

single-img
10 October 2020

ഇടപ്പള്ളി അഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ പിടി തോമസ് എംഎല്‍എ രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം. പി.ടി തോമസിന്റെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ആവശ്യപ്പെട്ടു.

സാമ്പത്തിക കുറ്റകൃത്യം കൺമുന്നിൽ നടക്കുന്നു എന്നറിഞ്ഞിട്ടും പി.ടി തോമസ് പോലീസിനെയോ ആദായനികുതിവകുപ്പിനെയോ അറിയിച്ചില്ല. യഥാർഥത്തിൽ എംഎൽഎയുടെ സുഹൃത്തായ പണക്കാരനുമായുള്ള ഒത്തുകളി ആയിരുന്നു വസ്‌തു ഇടപാട്‌.- സിഎന്‍ മോഹനന്‍ ആരോപിച്ചു.

സ്ഥലമുടമയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ ചെക്ക് വ‍ഴി പണമിടപാട് നടത്തണമെന്ന് അവശ്യപ്പെട്ടിട്ടും എംഎല്‍എ ഇടപെട്ടാണ് തുക പണമായി കൈമാറും എന്ന തീരുമാനത്തിലെത്തുന്നത്. ഒരു കോടി 3 ലക്ഷത്തിന്റെ ഇടപാട്‌ പി.ടി തോമസ് ഇടപെട്ട്‌ 80 ലക്ഷമാക്കി കുറച്ചു. നിയമവിരുദ്ധമായ ഇടപാടുവഴി ഒമ്പതുലക്ഷത്തോളം രൂപ രജിസ്‌ട്രേഷൻ വകുപ്പിനും നഷ്‌ടമുണ്ട്‌. നിയമവിരുദ്ധ ഇടപാടാണ്‌ അദ്ദേഹം നടത്തിയത്‌ എന്ന് സിഎന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി.

ഭീമമായ തുക പണമായി എവിടെനിന്ന് വന്നു എന്നത്‌ അന്വേഷിക്കേണ്ടതാണ്‌. കള്ളപ്പണസംഘവുമായി എംഎൽഎയ്ക്കുള്ള ബന്ധം എന്താണ്? ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? ഇടനിലക്കാരനാണോ? മുമ്പ്‌ ഇതുപോലെയുള്ള കള്ളപ്പണം ഇടപാടിൽ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ് തുടങ്ങിയവ അന്വേഷിക്കേണ്ടതാണ് എന്നും മോഹനന്‍ ആവശ്യപ്പെട്ടു‌.