ഏഴ് ഇന്ത്യക്കാരെ ലിബിയയിൽ തട്ടിക്കൊണ്ടുപോയി; സംഭവം നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ

single-img
9 October 2020

ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 14ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചപ്പിക്കാനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. സെപ്റ്റംബർ 14 ന് ഇന്ത്യയിലേക്ക് തിരിക്കാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്നവഴി അശ്വറിഫ് എന്ന സ്ഥലത്തുവെച്ചാണ് അജ്ഞാത സംഘം ഇവരെ തട്ടിക്കൊണ്ടുപോയത്.

“സർക്കാർ അവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ലിബിയൻ അധികാരികളുമായും തൊഴിലുടമയുമായും കൂടിയാലോചിച്ച് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നമ്മുടെ പൗരന്മാരെ കണ്ടെത്താനും അവരെ തടവിൽ നിന്ന് എത്രയും വേഗം മോചിപ്പിക്കാനും കഴിയും,”-ശ്രീവാസ്തവ പറഞ്ഞു.

സുരക്ഷ പരിഗണിച്ച് ലിബിയയിലേക്ക് പോകുന്നവര്‍ക്ക് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. 2016ല്‍ ലിബിയയിലേക്ക് ഏർപെടുത്തിയ യാത്ര വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. ആദ്യമായല്ല ലിബിയയില്‍ വെച്ച് ഇന്ത്യക്കാര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. 2015ല്‍ നാല് ഇന്ത്യക്കരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.