പി ടി തോമസിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ; മനസ്സാക്ഷിയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന് പിടി തോമസ്

single-img
9 October 2020

കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ മറവിൽ കള്ളപ്പണം കൈമാറാൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പിടി തോമസ് ഇടപെട്ടതായ ആരോപണം രാഷ്ട്രീയ ചർച്ചയായി. പിടി തോമസിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സ്ഥലത്ത് കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് എംഎല്‍എ പി ടി തോമസ് രാജി വയ്ക്കണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആവശ്യപ്പെട്ടു.

മനസ്സാക്ഷിയ്ക്ക് വിരുദ്ധമായി താൻ ഒന്നും ചെയ്തില്ല എന്ന് പി ടി തോമസ് പ്രതികരിച്ചു. എന്നാൽ നിയമ വിരുദ്ധമാണ് പി ടി തോമസിന്റെ കള്ളപ്പണ ഇടപാട് എന്നതാണ് പ്രശ്നം എന്നും മനസ്സാക്ഷി, മനസ്സാക്ഷിക്കോടതി തുടങ്ങിയ ക്ളീഷേ കൊണ്ട് ഇതിൽ രക്ഷപ്പെടാൻ പറ്റുമെന്ന് താങ്കൾ കരുതണ്ട എന്നും എഎ റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കള്ളപ്പണ സംഘവുമായി എംഎല്‍എയ്ക്കുള്ള ബന്ധം, ഈ ഇടപാടില്‍ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടോ, മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു തുടങ്ങിയ കാര്യത്തിൽ കൃത്യമായ ഉത്തരം വേണമെന്നാണ് ഡിവൈഎഫ് ഐയുടെ ആവശ്യം.

പണം കൈമാറുന്നതിനിടെ സ്ഥലത്തെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പേടിച്ച് പിടി തോമസ് ഓടിരക്ഷപ്പെട്ടതായി ചില സിപിഎം അനുകൂല ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ താൻ ഓടിയെന്ന ആരോപണം പിടി തോമസ് നിഷേധിച്ചിട്ടുണ്ട്.

ഇടപ്പള്ളിയിൽ സ്ഥലമിടപാടിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച 88 ലക്ഷം രൂപയാണ് ആദായനികുതിവകുപ്പ് ഇന്നലെ പിടിച്ചെടുത്തത്. എം.എൽ.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.

അതേസമയം വിവാദങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന് കേൾക്കുന്ന പേർ തന്റേതാണെന്നും താൻ ഓടിരക്ഷപ്പെട്ടെന്ന ആരോപണം തെറ്റാണെന്നും പിടി തോമസ് പ്രതികരിച്ചു. മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് താൻ സ്ഥലത്തു പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പിടി തോമസ് പറഞ്ഞു.