ഇറങ്ങി ഓടിയിട്ടില്ല, ആരുമില്ലാത്ത കമ്മ്യുണിസ്റ്റു കുടുംബത്തെ സഹായിക്കുവാൻ പോയതാണ്: പിടി തോമസ്

single-img
9 October 2020

തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കി പിടി തോമസ് എംഎൽഎ. കള്ളപ്പണം പിടിക്കാന്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടി എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പിടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപകീര്‍ത്തികരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

താൻ പോയത് നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായാണെന്നും അദ്ദേഹം പറഞ്ഞു. കുടികിടപ്പു തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വസ്തു ഒഴിഞ്ഞുകൊടുക്കുന്നതിന് ബാങ്കു വഴി പണം നല്‍കാനായിരുന്നു കരാര്‍. കരാര്‍ ഉണ്ടാക്കി ആരെങ്കിലും കള്ളപ്പണം കൈമാറുമോയെന്ന് പിടി തോമസ് ചോദിച്ചു.

ചര്‍ച്ചകള്‍ക്കുശേഷം ഇറങ്ങി കാറിലേക്ക് കയറാന്‍ പോകുമ്പോള്‍ ചിലര്‍ വീട്ടിലേക്ക് പോകുന്നത് കണ്ടിരുന്നു. പിന്നീട് എംഎല്‍എ ഓഫിസില്‍ എത്തിയശേഷമാണ് അവിടെ വന്നത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയുന്നതെന്നും എംഎല്‍എ പറഞ്ഞു. 

ഇടപ്പളളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ഇന്നലെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്. പണം കണ്ടെടുത്ത വീടിന്റെ ഉടമയായ രാജീവനില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ഇയാള്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് കരുതുന്നത്.