അബ്ദുള്ളക്കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് പോലീസ്; ആസൂത്രിത അപകടം എന്നാവര്‍ത്തിച്ച് അബ്ദുള്ളക്കുട്ടി

single-img
9 October 2020

ബിജെപി ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തൽ. അതേസമയം താൻ ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്നില്‍ വച്ച് ചിലര്‍ അപമാനിച്ച് സംസാരിച്ചെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്. ഇതിനിടെ തന്റെ വാഹനത്തിനുണ്ടായ അപകടം ആസൂത്രിതമാണെന്നാവര്‍ത്തിച്ച എ പി അബ്ദുള്ളക്കുട്ടി, താൻ നൽകിയ പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർത്തി.

മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ എപി അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചതില്‍ ഡ്രൈവറുടെ ഭാഗത്തുനിന്നുമുണ്ടായത് മനപൂര്‍വമല്ലാത്ത വീഴ്ച്ചയാണെന്ന വിലയിരുത്തലിലാണ് പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് എത്തിയത്. അതുകൊണ്ടുതന്നെ ലോറി ഡ്രൈവര്‍ സുഹൈലിനെതിരെ വാഹനാപകടത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

അബ്ദുള്ളക്കുട്ടി സഞ്ചരിച്ചകാര്‍ മുന്നിലെ മറ്റൊരു കാറില്‍ ഇടിച്ചപ്പോള്‍ പിറകില്‍ വന്ന ലോറി ആ സമയം മഴയായതിനാല്‍ നിയന്ത്രണംവിട്ട് അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിലിടിച്ചതായാണ് പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായത്. പക്ഷെ ഇതിന് മുന്‍പ് ഭക്ഷണം കഴിയിക്കാനെത്തിയപ്പോള്‍ വെളിയങ്കോട്ടെ ഹോട്ടലിനു മുന്നില്‍ വച്ച് തന്നെ ചിലര്‍ അസഭ്യം പറഞ്ഞെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതിയില്‍ ചില വസ്തുകളുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതേസമയം ഹോട്ടലിനകത്ത് വച്ച് ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ പോലീസിന് മൊഴി നല്‍കിയിരുന്നു.