രണ്ടു കോടതികൾ വെറുതേ വിട്ടതല്ലേ: ചോദ്യമുന്നയിച്ച് ലാവ്ലിൻ കേസ് മാറ്റി സുപ്രീംകോടതി
എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്ന് സിബിഐ, കോടതിയിൽ അറിയിച്ചു. ഈ മാസം 16ന് കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
വിചാരണ കോടതിയും ഹൈക്കോടതിയും മൂന്നു പ്രതികളെയും വെറുതെ വിട്ടതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ കേസില്‍ ഇടപെടുന്നതിന് ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടി വരുമെന്നും സിബിഐയോട് കോടതി നിര്‍ദേശിച്ചു.
കേസില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ള പ്രതികളെ ഒഴിവാക്കിയതിനെതിരെ സിബിഐ നല്കിയ അപ്പീലാണ് പരിഗണിക്കുന്നത്. സിബിഐക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയിൽ ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയാണ് പിണറായി വിജയനുവേണ്ടി ഹാജരായത്.