സ്ത്രീകൾക്ക് എതിരെ കുറ്റകൃത്യമോ, ക്ഷമിക്കില്ല ഞാൻ: യോഗി ആദിത്യനാഥ്
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ഒട്ടും ക്ഷമിക്കില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടബലാത്സംഗം നേരിട്ട് 20 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനം നേരിടുന്ന യുപി സര്‍ക്കാരിൻ്റെ പ്രതിഛായ തിരിച്ചുപിടിക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പുതിയ നീക്കം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് 2019 ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തത്.
2018 ല്‍ ഇത് 59445 ആയിരുന്നു. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കാന്‍ ബുധനാഴ്ച മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം ഹാഥ്രസ് സംഭവത്തില്‍ പോലീസ് നടപടികളെ വിമര്‍ശിച്ച് രാജ്യവ്യാപക പ്രതിഷേധമാണ് നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.