തൃശൂർ: ദന്താശുപത്രിയിൽവച്ച് സുഹൃത്തിന്റെ കുത്തേറ്റ വനിതാ ഡോക്ടർ മരിച്ചു

single-img
4 October 2020

തൃശൂർ കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽ വച്ച് സുഹൃത്തിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടിൽ ഡോ. സോന(30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവച്ച് സോനയ്ക്കു കുത്തേറ്റത്. സോനയുടെ സുഹൃത്തും ദന്താശുപത്രിയുടെ പാർട്നറുമായ മഹേഷാണ് കുത്തിയത്.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. അതേസമയം സോനയെ കുത്തിയ ശേഷം മഹേഷ് കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പരുക്കേറ്റ ഉടനെതന്നെ സോനയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഞായർ രാവിലെ മരിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്ന സോന രണ്ടു വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ രണ്ടു വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്.